തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും വിചാരണ ആരംഭിക്കുന്നു. കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.
നരഹത്യകുറ്റം നിലനിൽക്കുമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. തുടർവിചാരണ നടപടികൾക്കായി കേസ് ജില്ലാ കോടതിക്ക് കൈമാറി. ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടർ വിചാരണ നടപടികൾക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സംസ്ഥാന സർക്കാരായിരുന്നു.
ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്.