കട്ടപ്പന : ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവയെ കണ്ടത്.
കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. പ്രദേശത്ത് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി.
മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്തിന്റെ ഒരു ഭാഗം തമിഴ്നാട് വനമേഖലയാണ്. കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്നും, ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു.