


മലപ്പുറം : യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച നടപടിയെ വിമര്‍ശിച്ച് സിപിഐഎം നേതാവ്. സിഐടിയു മലപ്പുറം ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്താണ് പൊലീസിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. സഹോദരന്റെ മകനും പാര്‍ട്ടി സഖാക്കളുടെ മക്കള്‍ക്കും പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരില്‍ നിന്ന് നേരിട്ട ക്രൂരമര്‍ദനം വ്യക്തമാക്കിയാണ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :-
പൊലീസ് ആ യുവാവിനെ മർദ്ദിച്ചത് കണ്ടപ്പോൾ
വളരെവിഷമവും രോഷവും തോന്നി
ഇത്തരത്തിലുള്ള
അനുഭവങ്ങൾ
പെരുമ്പടപ്പ് പൊലീസിൽ നിന്ന്
ജ്യേഷ്ഠൻ്റെ മകനും
പാർട്ടി സഖാക്കളുടെ മക്കൾക്കും ഉണ്ടായി.
പൊലീസിൻറെ ക്രിമിനൽ സ്വഭാവത്തിനെതിരെ പ്രതികരിക്കേണ്ടത് പാർട്ടി നോക്കിയല്ല
ക്രിമിനൽ രീതിയിൽ ഏതു
പൊതു പ്രവത്തകനേയും
സാധാരണ പൗരനേയും പൊലീസ് കൈ വെച്ചാൽ രാഷ്ട്രീയം മറന്ന് പ്രതികരിക്കണം
കേരളത്തിലെ പൊലീസ് ഒരുപാട് മാറി
എന്നാൽ കാക്കിയിട്ട മൃഗങ്ങൾ
ഇപ്പോഴും
പല പൊലീസ് സ്റ്റേഷനുകളും ഇന്നും നിയന്ത്രിക്കുന്നുണ്ട്.
നല്ല പൊലീസുകാരെ ഒരുപാട് കണ്ടിട്ടുണ്ട്. സഹപാഠികളും സുഹൃത്തുക്കളും ഉണ്ട്.
പൊലീസിലെ മൃഗങ്ങളെ
വാഴാൻ അനുവദിച്ചു കൂടാ.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ എസ്ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്, സജീവന്, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെ കോടതി കേസെടുത്തിരുന്നു.