


തിരുവനന്തപുരം : ശശി തരൂർ എംപി സവർക്കർ പുരസ്കാരം ഏറ്റുവാങ്ങുന്നതിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത എതിർപ്പ്. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവർത്തകർ സ്വീകരിക്കാന്‍ പാടില്ലെന്ന് കെ മുരളീധരന് വ്യക്തമാക്കി. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത ആളാണെന്നും അങ്ങനെയുള്ള വ്യക്തിയുടെ പേരിലുള്ള അവാർഡ് ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ലെന്നും കെ മുരളീധരൻ പുറഞ്ഞു. അത്തരത്തിൽ ഒരു അവാർഡ് വാങ്ങിയാൽ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും. ശശി തരൂര്‍ അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല വി മുരളീധരൻ കൂട്ടിച്ചേർത്തു.
ശശി തരൂർ അവാർഡ് നിരസിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും വ്യക്തമാക്കി. ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്കാരമാണ് ശശി തരൂരിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്കാരം സമ്മാനിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ സന്നദ്ധത അറിയിച്ചതായും സംഘടന വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, പുരസ്കാരത്തിനായി തെരഞ്ഞെടുത്ത സാഹചര്യമോ, കാരണമോ അറിയില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.