കൊച്ചി : മതേതരത്വം എന്ന പദം അനാവശ്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഭാരതത്തില്‍ എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യമാണ് ഭാരതമെന്നും നന്ദകുമാര്‍ പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളിലെ മാര്‍പാപ്പയുടെ ആധിപത്യത്തിനെതിരെ, മധ്യകാലഘട്ടത്തിലാണ് മതേതരത്വം എന്ന ആശയം ലോകത്തിലേക്ക് വന്നത്. എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്ത ഭാരതത്തില്‍, മതേതരത്വം എന്ന ആശയത്തിന് എന്താണ് പ്രസക്തി? അത് അനാവശ്യമാണ്. അതുകൊണ്ടാണ് ഭരണഘടനാ നിര്‍മ്മാണ സഭ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ചേര്‍ക്കാതിരുന്നത്.
‘സെക്കുലര്‍’ എന്ന വാക്ക് പിന്നീട് 1976-ല്‍ ആമുഖത്തില്‍ ചേര്‍ത്തു. ഭാരതത്തില്‍ ജാതി രാഷ്ട്രീയം കളിക്കാന്‍ ഇന്ദിരാഗാന്ധി ചേര്‍ത്ത ഒരു രാഷ്ട്രീയ പദമാണിത്. ഈ രാജ്യം എന്നും ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു രാഷ്ട്രമായി തന്നെ തുടരുമെന്നും ആര്‍എസ്എസ് വിശ്വസിക്കുന്നു. അതിനര്‍ത്ഥം മറ്റെല്ലാ മതവിഭാഗങ്ങളെയും വേരോടെ പിഴുതെറിയാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നു എന്നല്ലെന്നും നന്ദകുമാര്‍ പറയുന്നു.
ഹിന്ദുത്വവും ഹിന്ദുയിസവും തമ്മില്‍ വ്യത്യാസമില്ല. രണ്ടും ഒന്നു തന്നെയാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. സ്വാമി വിവേകാനന്ദന്, ഡോ. എസ് രാധാകൃഷ്ണന്, അരബിന്ദോ മഹര്‍ഷി തുടങ്ങി ആദ്യകാലത്തെ എല്ലാ തത്വചിന്തകരും അങ്ങനെയാണ് പറഞ്ഞിരുന്നത്. ഇതില്‍ വേര്‍തിരിവു സൃഷ്ടിക്കേണ്ട ആവശ്യം ചിലര്‍ക്ക് ഉണ്ടായതോടെയാണ്, പ്രശ്നം ഉടലെടുക്കുന്നതെന്നും നന്ദകുമാര്‍ പറയുന്നു.
മോട്ടിലാല്‍ നെഹ്റു മുമ്പ് പറഞ്ഞത് തന്നെ കഴുതയെന്ന് വിളിച്ചാലും ഹിന്ദു എന്നു വിളിക്കരുതെന്നാണ്. അദ്ദേഹത്തിന്റെ മകനും മുന്‍ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് താന്‍ ആകസ്മികമായി ഹിന്ദു ആയതാണ് എന്നാണ്. എതിര്‍പ്പുകളെല്ലാം നിലനില്‍ക്കുമ്പോഴും രാജ്യത്തിലെ വലിയ ഒരു വിഭാഗം ആളുകളുടെ ഉള്ളില്‍ ഹിന്ദു എന്ന വികാരം ശക്തമാകുകയാണ് ചെയ്തത്.
ഭാരതത്തിന്റെ സംസ്കാരം, പാരമ്പര്യം, മൂല്യം അതിനു കൊടുക്കാവുന്ന ഒറ്റപ്പേര് എന്ന നിലയിലാണ് ഹിന്ദുയിസത്തോടോ ഹിന്ദുത്വത്തോടോ ഉള്ള അടുപ്പം വര്‍ധിച്ചത്. ഇതേത്തുടര്‍ന്നാണ് ഇതില്‍ വേര്‍തിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയത്. ഞങ്ങള്‍ ഹിന്ദുക്കള്‍, എന്നാല്‍ നിങ്ങള്‍ ഹിന്ദുത്വവാദികള്‍ എന്ന തരത്തിലുള്ള വാദം ഉയര്‍ത്തി. ഹിന്ദുയിസവും ഹിന്ദുത്വയും രണ്ടാണ്.
ഹിന്ദുയിസം സാംസ്കാരികമാണ്, രാഷ്ട്രത്തിന്റെ പേരാണ്. ഹിന്ദുയിസം ശരിയാണ്, എന്നാല്‍ ഹിന്ദുത്വം ശരിയല്ല എന്നെല്ലാമാണ് വാദങ്ങള്‍. വിവേകാനന്ദന് ശരിയാണ്, സവര്‍ക്കര്‍ ശരിയല്ല. ഡോ. എസ് രാധാകൃഷ്ണന് ശരിയാണ്, ഗുരുജു ഗോള്‍വര്‍ക്കര്‍ ശരിയല്ല എന്നെല്ലാമായി അഭിപ്രായങ്ങള്‍. ഹിന്ദുത്വ പൊളിറ്റിക്കലും വര്‍ഗീയവുമാണെന്ന പുതിയ നിര്‍വചനവും കണ്ടുപിടിച്ചു.
ഹിന്ദുയിസം എന്നത് രണ്ടു വാക്കുകളുടെ സംയുക്തമാണ്. ഹിന്ദു, ഇസം എന്നീ വാക്കുകളാണത്. ചിന്തിച്ചു മുഴുവനാക്കപ്പെട്ട ഒരു വിചാരത്തിന്റെ പേരാണ് ഇസം എന്നു പറയുന്നത്. അതിലേക്ക് ഒന്നും കൂട്ടിചേര്‍ക്കാനും പറ്റില്ല, ഒന്നും എടുത്തുമാറ്റാനും കഴിയില്ല. ഇതുപ്രകാരം ഹിന്ദുവിന് ഒരിക്കലും ഇസമാകാന് കഴിയില്ല. ഹിന്ദു എന്നത് പ്രോസസ് ആണ്, പ്രോഡക്ട് അല്ലെന്ന് നന്ദകുമാര്‍ പറഞ്ഞു.
“മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ, അത് സ്വകാര്യമാണ്; അടിച്ചേല്‍പ്പിക്കുമ്പോള്‍ അസഭ്യം”: ജെ നന്ദകുമാര്‍
എന്റെ മതം മാത്രമാണ് ശരി, അത് പാലിക്കാത്തവര്‍ നരകം അനുഭവിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതാണ് മിത്തെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. ഗണപതിഭക്തരാരും അന്യദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പോകുമെന്ന് പറയുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയെക്കുറിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തന്റെ വിശ്വാസങ്ങള്‍ ഒരിക്കലും ശാസ്ത്രത്തെ അറിയാന്‍ തടസ്സമായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് തന്നെ പറഞ്ഞു. ആരെങ്കിലും തന്റെ മതം മാത്രമാണ് ശരിയെന്നും അത് പാലിക്കാത്തവര്‍ നരകം അനുഭവിക്കുമെന്നും പറഞ്ഞാല്‍ അതാണ് മിത്ത്. ഗണപതിഭക്തരാരും അന്യദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പോകുമെന്ന് പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഇടം എന്റെ ഇഷ്ടം എന്നൊക്കെ പറയുന്നവര്‍ തന്നെയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അന്ധവിശ്വാസികളാണെന്ന് ആരോപിക്കുന്നത്. ചിലര്‍ ചന്ദ്രയാന്‍ 3 പരാജയപ്പെടണം എന്നുവരെ ആഗ്രഹിച്ചു”, നന്ദകുമാര്‍ പറഞ്ഞു.
“ഞങ്ങളുടെ അഭിപ്രായത്തില്‍ മതവിശ്വാസം ടൂത്ത് ബ്രഷ് പോലെ സ്വകാര്യമാണ്. പക്ഷെ മറ്റൊരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് അസഭ്യമാകും. വിശ്വാസങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം”. ഐഎസ്ആര്‍ഒ ചെയര്മാന് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അവകാശമില്ലെന്നൊക്കെ പറയുന്നത് കാപട്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വമാണ് ഇന്ത്യയുടെ സാംസ്കാരിക സ്വത്വമെന്ന് നിരന്തരം വാദിക്കുന്നത് ആര്‍എസ്എസ് മാത്രമാണെന്ന് നന്ദകുമാര്‍ പറയുന്നു. “ഇടതുപക്ഷം പോലും ഇക്കാലത്ത് ഹിന്ദു ആഘോഷങ്ങളില്‍ മുഴുകുന്നുണ്ട്. കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകം പണിയുമ്പോള്‍ വിവേകാനന്ദന് അന്ധവിശ്വാസത്തിന്റെ പ്രതിനിധിയാണെന്നാരോപിച്ച് അന്നത്തെ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അതിന് സംഭാവന നല്കാന് വിസമ്മതിച്ചിരുന്നു. ഇപ്പോഴിതാ വിവേകാനന്ദനെ സിപിഎം അംഗീകരിച്ചിരിക്കുന്നു. കൂടാതെ, ഡിവൈഎഫ്ഐ ഇപ്പോള്‍ രക്ഷാബന്ധനും ആഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു”, അദ്ദേഹം ചൂണ്ടിക്കാട്ടി.