തിരുവനന്തപുരം : കെ റെയിലിന് പകരം അതിവേഗ ട്രെയിന്‍ എന്ന് പേരുമാറ്റിയതിന്റെ അര്‍ഥം പിടികിട്ടിയില്ലെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം ഒന്നും അറിയിച്ചിട്ടില്ലെന്നും ഇ ശ്രീധരന്റെ വാക്കുകള്‍ കേട്ട് ചാടേണ്ടതില്ലല്ലോ എന്നും തോമസ് ഐസക്ക് ചോദിക്കുന്നു. കേന്ദ്ര നിര്‍ദേശം വരട്ടെ. സംസ്ഥാന സര്‍ക്കാര്‍ പഠിച്ച് പ്രതികരിക്കും. കേള്‍ക്കുന്നതിന് മുമ്പ് കേന്ദ്ര നിര്‍ദേശം സര്‍ക്കാര്‍ തള്ളുന്നുമില്ല. എന്നാല്‍ കേള്‍ക്കേണ്ട താമസം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്‍ദേശം സ്വീകാര്യമായി.
കേരള സര്‍ക്കാര്‍ മുന്നോട്ട് വെച്ചു എന്നതുകൊണ്ട് മാത്രം ഇത്ര വിരോധം കെ റെയിലിനോട് വേണമായിരുന്നോ എന്നും ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും തോമസ് ഐസക്ക് പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കെ റെയിലിനു പകരം അതിവേഗ ട്രെയിൻ. എനിക്ക് ഈ പേര് മാറ്റത്തിന്റെ അർത്ഥം പിടികിട്ടിയിട്ടില്ല. രണ്ട് ട്രെയിനിന്റെയും സ്പീഡ് ഏതാണ്ട് ഒന്ന് തന്നെ. പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ തന്നെ. കെ റെയിൽ തുടക്കം മുതൽ അർദ്ധ അതിവേഗ ട്രെയിൻ എന്നാണു സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ “അർദ്ധ” എന്ന വിശേഷണം എടുത്തു കളഞ്ഞു. അങ്ങിനെ ചിലർക്ക് ഇ.ശ്രീധരന്റെ പുതിയ നിർദ്ദേശം ബുള്ളറ്റ് ട്രയിൻ ആയി മാറി.
വേഗ റെയിൽ പാതയ്ക്കുള്ള ഏത് നിർദ്ദേശവും സ്വതന്ത്ര മനസോടെ നോക്കികാണണം എന്നാണു എന്റെ അഭിപ്രായം. ഒരു കാര്യത്തിലെ നിര്‍ബന്ധമുള്ളൂ. കേരളത്തിന്റെ ഗതാഗത ഘടനയിൽ ഒരു തെക്ക് – വടക്ക് ഹൈസ്പീഡ് ട്രെയിൻ വേണം. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ഒഴിച്ച് കൂടാൻ ആവാത്തതാണ്. എന്നാൽ കെ-റെയിലിനെ എതിർക്കാൻ “ആർക്കാണിത്ര ധൃതി?” എന്ന് ചോദിക്കുകയായിരുന്നു ഇതുവരെ യുഡിഎഫ്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇപ്പോൾ കുറച്ചു വെളിച്ചം വീണിട്ടുണ്ട്. കെ സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. പോട്ടെ, സതീശനെങ്കിലും തോന്നിയല്ലോ? പക്ഷെ എന്തുകൊണ്ട് കെ-റെയിലിന്റെ കുറ്റി പറിക്കാൻ നടന്നു എന്നതിന്റെ കാരണം സതീശൻ വിശദീകരിക്കണം. അദ്ദേഹത്തിന്റെ അവകാശവാദം കെ-റെയിലിനു DPR പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിർത്തത്.
തെറ്റ്. ഇപ്പോഴത്തെ ശ്രീധരന്റെ നിർദ്ദേശത്തിനാണ് DPR ഇല്ലാത്തത്. DPR ന് DMRC ചുമതല ഏൽക്കാൻ പോവുന്നതേയുള്ളൂ. അതിനുള്ള ഉത്തരവ് പോലും റെയിൽവേ ഇറക്കിയിട്ടില്ല. കെ-റെയിലിനാവട്ടെ കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടുകൂടി ലിഡാർ സർവ്വേ നടത്തി. പാരിസ്ഥിതിക പഠനം നടത്തി. അന്തർദേശീയ ടെണ്ടറിലൂടെ തിരഞ്ഞെടുത്ത പാരീസ് ആസ്ഥാനമായുള്ള സിസ്ത്ര DPR-ഉം തയ്യാറാക്കി. ഇവയ്ക്കെല്ലാം എതിരെ ശാസ്ത്ര സാങ്കേതിക വിമർശനങ്ങൾ ഉണ്ടാകാം. അവ സംബന്ധിച്ചു ചർച്ചയും ആവാം. എന്നാൽ ഈ പഠനങ്ങളെ എല്ലാം തട്ടിക്കൂട്ട് പഠനം എന്ന് പറഞ്ഞു കുറ്റി പറിയ്ക്കാൻ ആണ് യുഡിഎഫ് നടന്നത്.
രണ്ടും സെമി ഹൈസ്പീഡ്. രണ്ടും നിലവിലുള്ള ട്രാക്കുകളിൽ നിന്ന് സ്വതന്ത്രമായിട്ടുള്ളതാണ്. രണ്ടും സ്റ്റാൻഡേർഡ് ഗേജിൽ. രണ്ടിനും 9 – 8 കോച്ചുകൾ വീതം. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ കെ-റെയിലിനു 4 മണിക്കൂർ. പുതിയ നിർദ്ദേശത്തിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 3 മണിക്കൂർ 15 മിനിറ്റ്. കാസർഗോഡ് വരെ നീട്ടുമ്പോൾ ഏതാണ്ട് ഒരേ സമയം.
ഇനി എന്താണ് വ്യത്യാസങ്ങൾ? കെ-റെയിൽ പാത കൂടുതൽ ഗ്രൗണ്ട് ലെവലിൽ ആണ്. പുതിയ നിർദ്ദേശത്തിൽ കൂടുതൽ എലവേറ്റഡ് പാതകളും തുരങ്കങ്ങളുമാണ്. ഇങ്ങനെ പണിയുന്നതിന് കൂടുതൽ പാറകളും നിർമ്മാണ പ്രവർത്തികളും വേണ്ടി വരും. പക്ഷെ പാരിസ്ഥിതിക സാമൂഹ്യാഘാതങ്ങൾ താരതമ്യേന കുറയും.
പക്ഷേ ചെലവേറും. കെ-റെയിലിന് കിലോമീറ്ററിന് 100 – 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശത്തിന് 200 – 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4 – 5 മടങ്ങ് ഉയർന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധർ എഴുതിക്കണ്ടത്. DPR വന്നിട്ടേ എത്രമാത്രം ചെലവ് വർധിക്കും എന്ന് പറയാനാവൂ. പക്ഷെ, പ്രതിപക്ഷ നേതാവിന് അതിനൊന്നും കാത്തു നിൽക്കേണ്ട ആവശ്യമില്ല. പുതിയ നിർദ്ദേശമാണ് മെച്ചം. കാരണം കെ-റെയിൽ എൽഡിഎഫിന്റേതാണ് പുതിയ നിർദ്ദേശം ഇ.ശ്രീധരന്റേതാണ്.
പിന്നെ മറ്റൊരു പ്രധാന വ്യത്യാസമുണ്ട്. പുതിയ പദ്ധതി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കെ-റെയിൽ ആവട്ടെ കേരത്തിന്റെയും. രണ്ടിനും പ്രത്യേക അതിവേഗ റെയിൽവേ കമ്പനിക്ക് ഷെയറിനു മുടക്കേണ്ടി വരുന്ന തുക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമില്ല. കെ-റെയിലിനാണെങ്കിൽ ഓഹരിയുടെ 51% കേരളത്തിനാണ്. റെയിൽവേയ്ക്ക് 49%-വും. പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലാണ് കേന്ദ്രത്തിനു 51%-വും കേരളത്തിന് 49%-വും. അതുകൊണ്ട് പുതിയ കമ്പനിയെ നിയന്ത്രിക്കുക കേന്ദ്രമാണ്. വിചിത്രമെന്ന് പറയട്ടെ പ്രതിപക്ഷ നേതാവിന് ഇത് വളരെ സ്വീകാര്യമാണ്.
ഇനി കൊങ്കൺ റെയിൽവേ പോലെ തന്നെ ആണോ കേന്ദ്ര നിർദ്ദേശമെന്ന് ആർക്കറിയാം? PPP മോഡൽ ആണോ കേന്ദ്രം നിർദ്ദേശിക്കാൻ പോവുന്നത്? കേന്ദ്രവും സംസ്ഥാനവും പോലെ സ്വകാര്യ കോർപ്പറേറ്റുകൾക്കും പങ്കാളിത്തമുണ്ടോ? വിഴിഞ്ഞത്തെന്ന പോലെ കേന്ദ്രം ചെലവഴിക്കുന്നത് നമ്മുടെ വായ്പയാക്കുമോ? ഇതൊന്നും നമുക്കറിയില്ല.
കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടും ഇല്ല. ഇ.ശ്രീധരന്റെ വാക്കുകേട്ട് ചാടേണ്ടതില്ലല്ലോ? കേന്ദ്രത്തിന്റെ നിർദ്ദേശം വരട്ടെ. കേരള സർക്കാർ നിശ്ചയമായിട്ടും പഠിച്ച് പ്രതികരിക്കും. കേൾക്കുന്നതിന് മുൻപ് കേന്ദ്ര നിർദ്ദേശം തള്ളാനൊന്നും കേരള സർക്കാരില്ല. പക്ഷെ പ്രതിപക്ഷ നേതാവിന് ഇ.ശ്രീധരൻ പറഞ്ഞു കേൾക്കേണ്ട താമസം സ്വീകാര്യമായി. കേരള സർക്കാർ മുന്നോട്ട് വച്ചത് എന്നതുകൊണ്ട് മാത്രം ഇത്ര വിരോധം കെ-റെയിലിനോട് വേണോ? ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയും.