ഓസ്കർ പുരസ്കാരത്തിനുള്ള യോഗ്യത പട്ടികയിൽ ഇടം പിടിച്ച് ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’. 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന ചിത്രം ഇതിനോടകം അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി അൽഫോൺസ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങൾ ഒറിജിനൽ സോങ് വിഭാഗത്തിൽ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. 94 ഗാനങ്ങളാണ് പട്ടികയിൽ ഇതുവരെ ഇടംപിടിച്ചിരിക്കുന്നത്.
‘ഏക് സപ്നാ മേരാ സുഹാന’, ‘ജൽതാ ഹേ സൂരജ്’, മധ്യപ്രദേശിലെ ഗോത്രവർഗവിഭാഗത്തിന്റെ തനിമയിൽ തയ്യാറാക്കിയ പാട്ടുകളാണ് ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസി’ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇരുപത്തിയൊന്നാം വയസിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ചിത്രം പറയുന്നത്. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തി.
വിൻസി അലോഷ്യസാണ് റാണി മരിയയായി എത്തുന്നത്. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയിൽ ‘ബെസ്റ്റ് വുമൻസ് ഫിലിം ‘പുരസ്കാരവും കാനഡയിലെ ടൊറന്റോ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ ‘ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം’പുരസ്കാരവും ‘നേടിയത് ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ കരസ്ഥമാക്കി.
ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണ ആണ് ചിത്രം നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ.