തിരുവനന്തപുരം : ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളജിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഏതു പാതിരാത്രിയിലും പൊതുജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം. പരാതിയുമായി എത്തുന്നവർക്ക്,അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരവുമായി തിരികെ പോകാൻ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകളെ പ്രയാസത്തിലാക്കുന്നതും ഞെട്ടിക്കുന്നതുമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് നടക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ മുൻ നിർത്തി ചില പഠനങ്ങൾ നടത്തേണ്ടത് ഉണ്ട്. എന്താണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ എന്ന് പഠനം നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ തലമുറ മൂല്യങ്ങളിൽ അടിയുറച്ചു വളർന്നു വരേണ്ടതുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ അടക്കം പരിഷ്കരണങ്ങൾ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരം പഠനത്തിന് പൊലീസ് തന്നെ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങളോട് മൃദുവായും കുറ്റവാളികളുടെ ദൃഢമായും പെരുമാറണം. ആരുടെയും സമീപനം മറിച്ച് ആകരുതെന്നും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ പരാതികൾ കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റം അവധാനതയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.