മലപ്പുറം : താനൂരിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. താനൂർ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മയക്കുമരുന്നു കേസില്‍ താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ജിഫ്രിയുടെ ശരീരത്തില്‍ പതിമൂന്ന് ചതവുകള്‍ കണ്ടെത്തിയിരുന്നു. മുതുകിലും കാലിന്റെ പിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇത് മര്‍ദനമേറ്റതാണോ എന്നതിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്. രാസപരിശോധനാഫലം കൂടി വരേണ്ടതുണ്ട്. ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോയെന്ന സംശയവും ഉണ്ട്.