ചെന്നെെ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ 25 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തിയെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ്(ഇഡി). ബന്ധുവിന്റെ പേരില്‍ വാങ്ങിയ സ്വത്തുക്കള്‍ക്ക് പണം മുടക്കിയത് സെന്തിലെന്നാണ് ഇഡിയുടെ വാദം. ഇന്നലെ പുലർച്ചെയാണ് സെന്തിലിനെ ഇഡി അറസ്റ്റ് ചെയ്തത്.
അതേസമയം സെന്തിലിന്റെ ജാമ്യ ഹർജിയിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ചെന്നൈ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജി എസ് അല്ലിയാണ് വിധി പറയുന്നത്. സെന്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം അനുവദിക്കണമെന്നും, മന്ത്രിയുടെ ബെെപ്പാസ് ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. മന്ത്രിയുടെ ജീവന് അപകടത്തിലാണെന്നും, അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും സെന്തിലിന്റെ അഭിഭാഷകന് വാദിച്ചിരുന്നു.
എന്നാല്‍ മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ജാമ്യം അനുവദിക്കരുതെന്നുമാണ് ഇഡി ആവശ്യപ്പെടുന്നത്. ചോദ്യം ചെയ്യലിനായി സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ചൂണ്ടിക്കാട്ടി ഇഡി അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം.
മന്ത്രിയുടെ ഹൃദയ ധമനിയില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു. മുമ്പ് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അതിനിടെ ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഭാര്യ മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിട്ടുണ്ട്.