മലപ്പുറം : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം നിലമ്പൂരിലെത്തിയ സിപിഐഎം നേതാവ് എം സ്വരാജിന് ആവേശോജ്ജ്വല സ്വീകരണം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ സ്വരാജിനെ സ്വീകരിക്കാൻ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകരാണ് കാത്തുനിന്നത്. ‘പോരാളികളുടെ പോരാളീ..’ എന്ന മുദ്രാവാക്യത്തോടെയാണ്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വരാജിനെ പ്രവർത്തകർ വരവേറ്റത്.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ”ഈ പിന്തുണ ഞാൻ ഹൃദയപൂർവം സ്വീകരിക്കുകയാണ്. കൊടിയുടെ നിറങ്ങൾക്കപ്പുറം ലഭിക്കുന്ന പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും കൂടിയുള്ള പിന്തുണയാണ്.” രാഷ്ട്രീയം നാടിന്റെ നന്മയ്ക്ക് വേണ്ടിയും ഭാവി കേരളത്തിനും വേണ്ടിയുള്ളതാണെന്ന് സ്വരാജ് പറഞ്ഞു.
ഇടതുപക്ഷത്തിന്റേത് വികസനത്തിന്റെ രാഷ്ട്രീയമാണ്. മെച്ചപ്പെട്ടൊരു കേരളം കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷ സർക്കാരിന് മൂന്നാം ഊഴം നൽകുന്നതിന് നാന്ദിയായി നിയമസഭ ഉപതെരഞ്ഞെടുപ്പ് മാറും. ധൈര്യമുണ്ടെങ്കിൽ സ്വരാജിനെ മത്സരിപ്പിക്കണമെന്ന തരത്തിൽ വന്ന പോസ്റ്റുകളൊക്കെ തെരഞ്ഞെടുപ്പ് തമാശയായി കണ്ടാൽ മതി. അതൊക്കെ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തു വിടാം. അൻവറിന്റെ വിഷയം യുഡിഎഫിന്റെ പ്രശ്നമാണ്, അതിൽ അഭിപ്രായം പറയേണ്ടതില്ല എന്നും സ്വരാജ് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം സ്വരാജിന്റെ റോഡ് ഷോ ആരംഭിക്കും. നിലമ്പൂർ കോടതി പടിയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ വൈകുന്നേരം ഏഴ് മണിക്ക് എടക്കരയിലാണ് സമാപിക്കുക. വെള്ളിയാഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ്, സെക്രട്ടേറിയറ്റ് അംഗമായ സ്വരാജിനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്നു വന്നത്. 2016 മുതല്‍- 2021 വരെ സ്വരാജി തൃപ്പൂണിത്തുറ എം എല്‍ എയായിരുന്നിട്ടുണ്ട്.