


ന്യൂഡല്‍ഹി : ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 9.15ന് രാഷ്ട്രപതി ഭവനില്‍ നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഭൂട്ടാന്, ശ്രീലങ്ക, മൗറീഷ്യസ്, കെനിയ, മലേഷ്യ, നേപ്പാള്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 12 ഓളം വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളില്‍നിന്നുള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുക്കും.
ജ. ബി ആര് ഗവായിക്ക് ശേഷം ജസ്റ്റിസായി ചുമതലേല്‍ക്കുന്ന ജ. സൂര്യകാന്ത് 2027 ഫെബ്രുവരി 9 വരെ പദവിയില്‍ തുടരും. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസായ സൂര്യ കാന്ത്, 2019 മേയ് മാസത്തിലാണ് സുപ്രീംകോടതി ജഡ്ജിയായത്.
ഹരിയാന സ്വദേശിയാണ് ജ. സൂര്യ കാന്ത്. ഹിസാറിലെ പെട്വാര്‍ എന്ന ഗ്രാമത്തില്‍ സാധാരണ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും ഹിസാര്‍ കോളജില്‍നിന്നു ബിരുദം നേടി. 1984ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദവും സ്വന്തമാക്കി. ബിരുദാനന്തര ബിരുദം കൂടി നേടണമെന്ന് സംസ്കൃത അധ്യാപകനായ അച്ഛന് മദന്‍ ഗോപാല്‍ ശര്‍മ ആഗ്രഹിച്ചെങ്കിലും സൂര്യകാന്ത് പ്രാക്ടീസ് തുടങ്ങുകയായിരുന്നു. ഹിസാറിലെ ജില്ലാ കോടതിയില്‍ പ്രാക്ടിസ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് പ്രവര്‍ത്തനം മാറ്റി.
38-ാം വയസില്‍ ഹരിയാനയിലെ അഡ്വക്കറ്റ് ജനറല്‍ പദവിയും സൂര്യകാന്തിനെ തേടിയെത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറല്‍ ആയിരുന്നു അദ്ദേഹം. തൊട്ടടുത്ത വര്‍ഷം സീനിയര്‍ അഭിഭാഷക പദവിയും സ്വന്തമാക്കി. 2004ല്‍ 42ാം വയസ്സില്‍, ഹൈക്കോടതി ജഡ്ജിയായി നിയോഗിക്കപ്പെട്ടു. ജഡ്ജിയായിരിക്കെ 2011 ല്‍ ആണ് ജ. സൂര്യ കാന്ത് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭ്യാസ കോഴ്സിലൂടെ ആയിരുന്നു എല്‍എല്‍എം നേടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ഹരിയാനയില്‍ നിന്ന് എത്തുന്ന ആദ്യത്തെ വ്യക്തികൂടിയാണ് സൂര്യ കാന്ത്.