

തൃശൂര്‍ : കലുങ്ക് സംവാദത്തിനിടെ നേരത്തെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ്. അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കൊടുങ്ങല്ലൂരില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയ്ക്കിടെ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നേരത്തെ കലുങ്ക് ചര്‍ച്ചയ്ക്കിടെ കൊച്ചുവേലായുധനെന്ന വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
”കലുങ്ക് ചര്‍ച്ചയുമായി 14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ല. ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അവകാശമാണിത്. ഇതു തടയാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ അവിടെയും ഇവിടെയും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം, ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട. അത് നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കുമുണ്ട്.”
”ഇയാള്‍ സിനിമയില്‍ നിന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്. ജനം കയ്യടിച്ച് നൂറുദിവസം ആ സിനിമ ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യം അതാണ്. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. ആ വേലായുധന് ചേട്ടന് ഒരു വീടു കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യമാണത്. ഇനിയും ഇതുപോലുള്ള വേലായുധന് ചേട്ടന്മാരെ അങ്ങോട്ട് അയക്കും. സിപിഐഎം തയ്യാറെടുത്തിരുന്നോളൂ. വീടില്ലാത്തവരുടെ ഒരു ലിസ്റ്റ് പ്രഖ്യാപിക്കാം. സിപിഐഎം തുടര്‍ന്നും ആര്‍ജ്ജവം കാണിക്കണം, ചങ്കൂറ്റം കാണിക്കണം”. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചേര്‍പ്പില്‍ നടന്ന കലുങ്ക് ചര്‍ച്ചയ്ക്കിടെയാണ് കൊച്ചു വേലായുധന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത്. തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി നിവേദനം സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നത്. ഇതു വിവാദമാകുകയും ചെയ്തു. കേന്ദ്രമന്ത്രി നിവേദനം നിരസിച്ചതിന് പിന്നാലെ സിപിഐഎം കൊച്ചുവേലായുധനെ സന്ദര്‍ശിക്കുകയും വീടു നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.