ന്യൂഡൽഹി : കെ.എം. എബ്രഹാമിനെതിരേ സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീംകോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പൊതുപ്രവർത്തകർ ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് വ്യക്തിവൈരാഗ്യമാണെന്നും ഹർജിയിൽ എബ്രഹാം പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം പൊതു സേവകന്റെ പേരിൽ അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. അതില്ലാതെയുള്ള സിബിഐ അന്വേഷണം നിയമവിരുദ്ധമാണെന്നും ഹർജിയിൽ വാദിക്കുന്നു. മുംബൈയിലെയും തിരുവനന്തപുരത്തെയും ഫ്ലാറ്റുകൾ വായ്പയെടുത്തും കൊല്ലത്തെ സ്ഥലം കുടുംബസ്വത്തുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.