ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹരജികൾ സുപ്രിംകോടതി വിധി പറയാൻ മാറ്റി. നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാലവിധി പിന്നീട് പറയും. ഹരജിക്കാരുടേയും കേന്ദ്രത്തിൻ്റേയും വാദം പൂർത്തിയായി.
മൂന്ന് ദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയത്. ചീഫ്ജസ്റ്റിസ് ബി.ആർ ഗവായ് ഇടക്കാല വിധി പറയും. ഇടക്കാലവിധി എന്നാണെന്നുള്ളത് പ്രഖ്യാപിച്ചിട്ടില്ല.
വവഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല. വഖഫ് നിയമത്തില്‍ നിര്‍വ്വചിച്ച പട്ടികവര്‍ഗ്ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണ്. സുപ്രിംകോടതി മുന്‍കാല വിധിയിലൂടെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വാദിച്ചു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം പൂർത്തിയായത്.
ഉച്ചയ്ക്ക് ശേഷം ഹരജിക്കാരുടെ വാദം പൂർത്തിയായി.കേന്ദ്രവാദങ്ങളെ ഖണ്ഡിച്ചാണ് ഹരജിക്കാർ എതിർവാദം നടത്തിയത്. ശവസംസ്കാരത്തിനായി 200 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകുമെന്ന ചോദ്യമാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായ കപിൽസിബൽ ചോദിച്ചത്.ഇസ്ലാമിലെ അവിഭാജ്യഘടകമാണ് വഖഫ് എന്ന് രാജീവ്ധവാൻ പറഞ്ഞു.