ന്യൂഡല്‍ഹി : മെഡിക്കല്‍ പിജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 3ന് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് 3ലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
പരീക്ഷ നടത്തുന്നതിന് കൂടുതൽ സമയം അനുവദിക്കില്ലെന്നും ഇത് തുടർന്നാൽ കുട്ടികളുടെ പ്രവേശന പ്രക്രിയയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
“ഉത്തവരവ് മേയ് 30നു പുറപ്പെടുവിച്ചതാണ്. അതിനുശേഷം നിങ്ങൾ എന്താണ് ചെയ്തത്? എന്താണ് ഈ അനാവശ്യ കാലതാമസത്തിനു കാരണമാകുന്നത്. നിങ്ങൾക്ക് എന്തിനാണ് ഇനിയും രണ്ടു മാസം വേണ്ടത്?”- കോടതി ചോദിച്ചു.
നേരത്തെ ജൂണ്‍ 15ന് രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ പരീക്ഷ നടത്തുന്നതില്‍ സുപ്രീംകോടതി ആശങ്ക ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താന്‍ സുപ്രീംകോടതി മേയ് 30ന് ഉത്തരവിട്ടു. എന്നാൽ ജൂണ്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ തീയതി വീണ്ടും മാറ്റണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി എൻബിഇ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
കോടതി നിര്‍ദേശ പ്രകാരം ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താന്‍ 250 നഗരങ്ങളിലായി ആയിരത്തിലധികം സെന്ററുകള്‍ വേണ്ടി വരുമെന്നും ഇന്‍വിജിലേറ്റര്‍മാർ, സിസ്റ്റം ഓപ്പറേറ്റര്‍മാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിങ്ങനെ അറുപതിനായിരത്തോളം പേരെ നിയമിക്കേണ്ടതിനാല്‍ സമയം കൂടുതല്‍ അനുവദിക്കണമെന്ന് എന്‍ബിഇ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് പി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.