ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, കേരള സർക്കാറിന്റേതടക്കം 250ലധികം ഹർജികളാണ് കോടതി പരിഗണിക്കുക. മൂന്നാമത്തെ കേസായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഹർജിക്കാർ വാദിക്കുന്നു. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാര്‍ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിൽ ആദ്യഘട്ടത്തിൽ മുൻപന്തിയിൽ ഇടംപിടിച്ചത് പൗരത്വ നിയമ ഭേദഗതിയാണ്. സി.എ.എ കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിക്കുന്ന സർക്കാർ, പൗരത്വ പ്രക്ഷോഭത്തിനെതിരായ ഗുരുതരസ്വഭാവമില്ലാത്ത കേസുകൾ കൂടി പിൻവലിച്ച് കളം നിറയാനുള്ള ശ്രമത്തിലാണ്. കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ സി.എ.എ നിയമമെടുത്തുകളയുമെന്ന വാഗ്ദാനമാണ് ജനങ്ങൾക്ക് യു.ഡി.എഫ് നൽകുന്നത്. മൗനം പാലിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാതെയാണ് ബി.ജെ.പിയുടെ പ്രചരണം.