തിരുവനന്തപുരം : പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയുടേത് വിവരക്കേടാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം പ്രതികരിച്ചു.
ക്രൂരവും മനുഷ്യത്വരഹിതവുമായ പരാമർശവമാണ് മന്ത്രി നടത്തിയത്. ആരോപണം തെളിയിക്കാൻ മന്ത്രിയോട് താന്‍ ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി ഇടപെട്ട് പരാമർശം തിരുത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശീന്ദ്രന്റെ വകുപ്പ് ദയനീയമായ പരാജയമാണ്. വന്യമൃഗശല്യം കേരളത്തിലെ ഒരു പൊതുപ്രശ്നമായി മാറിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പത്ത് തവണയെങ്കിലും വിഷയം ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്.
സ്വന്തം വകുപ്പിന്റെ പരാജയം മറ്റുള്ളവരില്‍ പഴിചാരാന്‍ ശ്രമിക്കുകയാണ്. കുട്ടിയുടെ മരണത്തില്‍ ഉത്തരവാദി സർക്കാരാണ്. അതില്‍ നിന്ന് രക്ഷപെടാനാണ് രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.