ചെന്നൈ: സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണം. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്നും ബിജെപിയോട് സ്റ്റാലിൻ പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പത്ത് മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ഡൽഹിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും ഇൻകം ടാക്സുമെല്ലാം നടത്തുന്ന റെയ്ഡുകൾ പാർട്ടിയെ ഭീഷണിപ്പെടുത്താൻ വേണ്ടി മാത്രം. ബിജെപി ഭരിയ്ക്കുന്ന ഒരു സംസ്ഥാനത്തും റെയ്ഡില്ല. ഭീഷണിപ്പെടുത്തി ബിജെപിയുടെ വശത്താക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി വശത്തിലാക്കുന്നതിന്റെ ഉദാഹരണമാണ് അണ്ണാഡിഎംകെയുടേത്. ജയലളിത മരിച്ച ശേഷം ബിജെപി ഭീഷണിപ്പെടുത്തി അണ്ണാ ഡിഎംകെയെ വശത്താക്കി. എന്നാൽ ഡിഎംകെയെ അതിന് കിട്ടില്ല. ഭരണത്തിനു വേണ്ടി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരല്ല ഡിഎംകെ. ആശയത്തിനു വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ്.
അതേസമയം, ഇഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റീസ് കണ്ണപ്പ ദാസൻ പറഞ്ഞു. ബാലാജിയെ ആശുപത്രിയിലെത്തി കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇഡി ഉദ്യോഗസ്ഥര്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറി. മന്ത്രിയെ മര്‍ദിക്കുകയും നിലത്തിച്ച് ചവിട്ടുകയും ചെയ്തു. അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ മന്ത്രി കമ്മീഷന് കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ മൊഴി പരിഗണിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ലംഘനമുണ്ടായെന്ന ഡിഎംകെയുടെ പരാതിയിലാണ് കമ്മീഷന് അന്വേഷണം നടത്തുന്നത്. എന്നാല്‍ മന്ത്രിയുടെ മൊഴി വിശ്വാസത്തിലെടുക്കരുതെന്നാവശ്യപ്പെട്ട് എഐഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.