


Written by : Dr. Akhilesh K, Clinical Professor, Respiratory Medicine, Amrita Hospital, Kochi
പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തി വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഉപയോഗം കൊണ്ട് ഗുണഫലങ്ങൾ ഒന്നുമില്ലെന്നതും ഹാനീകരമായ ഫലങ്ങൾ മാത്രമേയുള്ളൂ എന്നതും ഓർമ്മപ്പെടുത്താനായി ഈ ദിവസം വർത്തിക്കുന്നു.
ലോകമെമ്പാടുമുള്ള തടയാവുന്ന രോഗങ്ങളുടെയും അകാല മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് പുകയിലയും നിക്കോട്ടിൻ അടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളും.
ഇന്ത്യയിൽ, പുകയില സംബന്ധമായ രോഗങ്ങൾ മൂലം ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ മരണപ്പെടുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പുകവലി കുറഞ്ഞുവെന്നാണ് ഗ്ലോബൽ അഡൾട്ട് ടൊബാക്കോ സർവേയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പുകയില പരസ്യം, സ്കൂളുകൾക്ക് സമീപമുള്ള വിൽപ്പന, പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ട്. സ്കൂളുകൾ, കോളേജുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ സ്വയം പുകയില വിമുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് . പുകയില നിയന്ത്രണത്തിൽ പ്രശംസനീയമായ പുരോഗതി നമ്മൾ കൈവരിച്ചിട്ടുണ്ടെങ്കിലും, യുവതലമുറക്കിടയിൽ ലഹരി ഉപയോഗം കൂടുകയാണെന്ന ഞെട്ടിക്കുന്ന കണക്കുകളും നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 12.7% പേർ ഇപ്പോഴും പുകവലിക്കുന്നതിലൂടെയും പുകയില ഉൽപന്നങ്ങൾ ചവയ്ക്കുന്നത്തിലൂടെയും പുകയില ഉപയോഗിക്കുന്നു. പുകവലിക്കെതിരായ നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പുകയില ഉൽപ്പന്നങ്ങൾ യാതൊരു ആരോഗ്യ ഗുണങ്ങളും നൽകുന്നില്ല എന്നുമാത്രമല്ല
സിഗരറ്റ് , ബീഡി, ഗുട്ട്ക എന്നിവയുടെ ഉപയോഗത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന വിഷ പദാർത്ഥങ്ങൾ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും നശിപ്പിക്കുന്നു . ശ്വാസകോശാർബുദം, വായിലെ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രത്യുൽപാദന പ്രശ്നങ്ങൾ തുടങ്ങി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.
പുകവലി എങ്ങിനെയാണ് പുകവലിക്കാത്തവരെ ബാധിക്കുന്നത്?
പുകവലിക്കുന്നവർ സ്വന്തം ശരീരത്തോട് ചെയ്യുന്ന തെറ്റിനെക്കാൾ ഭയാനകമാണ് അവരുടെ ചുറ്റിലുമുള്ളവരോട് ചെയ്യുന്നത്, പുകവലിക്കുന്നവരുടെ പരിസരത്ത് നിൽക്കുന്നവർ ശ്വസിക്കുന്ന സെക്കൻഡ് ഹാൻഡ് സ്മോക്ക് പുകവലിയെ പോലെതന്നെ ദോഷകരമാണ്. പരോക്ഷമായ ഈ പുകവലി കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരുടെ ആഗോഗ്യത്തിന് വെല്ലുവിളിയാണ്. പുകയില ഉൽപന്നങ്ങളിൽ നിന്നുള്ള പുകയുമായി സമ്പർക്കം പുലർത്തുന്നത് കുഞ്ഞുങ്ങളുടെ ജനന ഭാരം കുറയുന്നതിനും, ആസ്ത്മയ്ക്കും, ശ്വാസകോശ അണുബാധയ്ക്കും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ ഒരു ഭാഗം ഇപ്പോഴും പുകയില കമ്പനികളുടെ വഞ്ചനാപരമായ തന്ത്രങ്ങൾക്ക് ഇരയാകുന്നു.സുഗന്ധമുള്ള നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ സിനിമാ താരങ്ങളെ ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ അടുത്തിടെയുണ്ടായ വർദ്ധനവ് നിരന്തരമായ ജാഗ്രതയും, കർശന നിയന്ത്രണങ്ങളും ആവശ്യമാണെന്ന് കാണിക്കുന്നു. സ്റ്റൈലിഷും, ആകർഷകവുമായ ഫ്ളേവറുകൾ, പാക്കേജിംഗ് എന്നിവ വഴിയും ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ വിപണനം ചെയ്യുന്നു. എന്നാൽ ഈ ഗ്ലാമറിന് പിന്നിൽ ആസക്തി, രോഗം, ജീവഹാനി, സാമ്പത്തിക നഷ്ടം എന്നിവയുണ്ട് എന്നത് യുവാക്കൾ തിരിച്ചറിയാതെ പോവുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു. പുകവലിച്ചാലും ചവച്ചാലും ഇ-സിഗരറ്റുകളിലൂടെയോ എങ്ങിനെ ശ്വസിച്ചാലും സുരക്ഷിതമായ പുകയില എന്നൊന്നില്ല എന്ന് നമ്മൾ മനസിലാക്കണം.
സിഗരറ്റ്, മറ്റ് പുകയില ഉൽപ്പന്ന നിയമം (COTPA), ദേശീയ പുകയില നിയന്ത്രണ പരിപാടി (NTCP) എന്നിവയിലൂടെ ഇന്ത്യയ്ക്ക് സമഗ്രമായ ഒരു പുകയില നിയന്ത്രണ ചട്ടക്കൂട് ഉണ്ട്. ഉയർന്ന നികുതി, നിർബന്ധിത ചിത്ര മുന്നറിയിപ്പുകൾ, വിദ്യാഭ്യാസ കാമ്പെയ്നുകൾ എന്നിവയിലൂടെ പുകയില ഉപയോഗം നിയന്ത്രിക്കുക എന്നതാണ് ഇവ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഈ നടപടികൾ ഫലപ്രദമാക്കുന്നതിന് ശക്തമായ നിരീക്ഷണവും പൊതുജന സഹകരണവും നിർണായകമാണ്.
പുകയില ഏതെങ്കിലും തരത്തിലുള്ള ആശ്വാസമോ നേട്ടമോ നൽകുമെന്ന മിഥ്യാധാരണ ഒരു സമൂഹമെന്ന നിലയിൽ നാം തള്ളിക്കളയേണ്ടതാണ്. വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ഒരുപോലെ ദോഷം മാത്രമേ വരുത്തുന്ന പുകവലി ഉപേക്ഷിക്കുക എന്നതാണ് ഒരു വ്യക്തിക്ക് ആരോഗ്യത്തിന് എടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമാണ്. പുകവലി നിർത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ നിങ്ങളുടെ ശരീരം സുഖം പ്രാപിക്കാൻ തുടങ്ങുന്നു. ദീർഘകാലത്തേക്ക് പുകവലി ഉപേക്ഷിക്കുന്നത് ഗുരുതരമായ രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഈ ലോക പുകയില വിരുദ്ധ ദിനത്തിൽ, നമുക്ക് ഈ സന്ദേശം ഉച്ചത്തിൽ ശക്തിപ്പെടുത്താം: പുകയില ഒരു കൊലയാളിയാണ്.
പുകയില രഹിത കേരളം, പുകയില രഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി പ്രവർത്തിച്ചുകൊണ്ട് നമ്മുടെ കുട്ടികളെയും നമ്മുടെ സമൂഹങ്ങളെയും നമ്മുടെ ഭാവിയെയും സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുക, ആരോഗ്യ അവബോധം വളർത്തുക, പുകവലി ഉപേക്ഷിക്കാൻ സഹായിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒത്തൊരുമിച്ച് നമുക്ക് ആരോഗ്യകരമായ, പുകയില രഹിതമായ ഒരു നാളെ സൃഷ്ടിക്കാം.