


ന്യൂഡല്ഹി : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. ഗാർഗിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ജ്യോതി ഗോസ്വാമി.
സെപ്റ്റംബർ 20നും 21നും നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയ സുബിൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്.. സ്കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ കരയിലെത്തിച്ച് സിപിആർ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.
സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അന്വേഷണത്തിനായി 10 അംഗ സംഘത്തെയാണ് അസം സർക്കാർ നിയോഗിച്ചിട്ടുള്ളത്. സുബീന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയിലേക്ക് അന്വേഷണം നീണ്ടിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് ശേഷം മാനേജർക്കെതിരെ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
സംരംഭകനും സാംസ്കാരിക പ്രവർത്തകനുമായ ശ്യാംകാനു മഹന്തയും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഉടൻ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
സ്കൂബ ഡൈവിങ്ങിനിടെയാണ് ഗാർഗ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ലാറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് വ്യക്തമാക്കുകയും സ്കൂബ ഡൈവിങ് വിവാദങ്ങളെ തള്ളുകയും ചെയ്തിരുന്നു.
മരണത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി രണ്ടാമതും സുബീന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നു. പിന്നാലെ ചൊവ്വാഴ്ചയാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. അസം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളിൽ സുബിൻ പാടിയിട്ടുണ്ട്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച ‘യാ അലി’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദിൽ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചൻജുംഗ, മിഷൻ ചൈന, ദിനബന്ധു, മോൻ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.