ഗുവാഹത്തി: കൊൽക്കത്തയിൽ ഡോക്ടറെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലചെയ്ത സംഭവത്തിനു പിന്നാലെ വിവാദ ഉത്തരവിറക്കി അസം മെഡിക്കൽ കോളജ് അധികൃതർ. അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലാണ്(എസ്എംസിഎച്ച്) വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ നടക്കരുതെന്നും തനിച്ചാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ സന്ദർഭങ്ങളിൽ കാമ്പസിന് പുറത്തേക്ക് പോകരുതെന്നുമുള്ള ഉത്തരവിറക്കിയത്.
ഇത്തരം നിർദ്ദേശങ്ങൾ സ്ത്രീകളെ അന്യായമായി ലക്ഷ്യമിടുന്നതായി ഉത്തരവിനെതിരെ വിദ്യാർഥികൾ പ്രതികരിച്ചു.കോളേജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. രാത്രിയിൽ ആളൊഴിഞ്ഞ, മങ്ങിയ വെളിച്ചമുള്ള, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് വനിതാ ഡോക്ടർമാരോടും വിദ്യാർഥികളോടും ജീവനക്കാരോടും അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ നിർദേശിച്ചിരിക്കുന്നത്.
‘വനിതാ ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും കഴിയുന്നിടത്തോളം, അവർ ഒറ്റക്ക് പുറത്ത് പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. രാത്രിയിൽ ഹോസ്റ്റലുകളിൽ നിന്നോ താമസ മുറികളിൽ നിന്നോ അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക,’ . ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ ഡോ. ഭാസ്കർ ഗുപ്ത ഒപ്പിട്ട സർക്കുലറിൽ പറയുന്നു.വനിതാ ഡോക്ടർമാരും വിദ്യാർഥികളും അപരിചിതരുമായോ സംശയാസ്പദമായ സ്വഭാവമുള്ളവരുമായോ കൂട്ടുകൂടുന്നത് ഒഴിവാക്കണമെന്നും സർക്കുലറിലുണ്ട്. രാത്രി വൈകിയോ അസമയങ്ങളിലോ കാമ്പസിന് പുറത്തേക്ക് ഇറങ്ങരുതെന്നും നിർദേശമുണ്ട്.
‘ഡ്യൂട്ടിയിലായിരിക്കുമ്പോൾ, നിങ്ങൾ മാനസികമായി ശാന്തത പാലിക്കണം, ജാഗ്രത പാലിക്കണം, നിങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം, കൂടാതെ ആളുകളുമായി മാന്യമായി ഇടപഴകണം, അനാവശ്യ ശ്രദ്ധയ്ക്ക് നിങ്ങൾ ഇരയാകരുത്’.. സർക്കുലറിൽ പറയുന്നു. ഏതെങ്കിലും പ്രശ്നമോ പരാതിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ ആഭ്യന്തര പരാതി കമ്മിറ്റി, റാഗിംഗ് വിരുദ്ധ സമിതി എന്നിവയുടെ അംഗങ്ങളെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം,സർക്കുലർ സോഷ്യൽമീഡിയയിൽപ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കുലർ സ്ത്രീവിരുദ്ധമാണെന്നും വനിതകളോട് മുറികളിൽ തങ്ങാൻ പറയുന്നതിന് പകരം കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ മെച്ചപ്പെടുത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും സർക്കുലറിനെ അപലപിച്ചു. ആശുപത്രിയിൽ ശരിയായ വെളിച്ചം, മെച്ചപ്പെട്ട സുരക്ഷാ നടപടികൾ, പ്രത്യേക ശുചിമുറി സൗകര്യങ്ങൾ, ഡോക്ടർമാരുടെ മുറികൾക്ക് പുറത്ത് സുരക്ഷ എന്നിവ ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു
വെള്ളിയാഴ്ചയാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.