കൽപറ്റ : സിദ്ധാർത്ഥന്റെ മരണത്തിൽ കുറ്റക്കാരെന്ന് ആന്റി റാഗിംഗ് സെൽ കണ്ടെത്തിയ 33 വിദ്യാർത്ഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്തു. ആന്റി റാഗിംഗ് സെൽ നടപടി റദ്ധാക്കിയാണ് ഈ നീക്കം. പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളജ് അധികൃതർ എടുത്ത നടപടിയാണ് വി.സി ഡോക്ടർ പി.സി ശശിന്ദ്രൻ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി.
സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാർത്ഥന്റെ അച്ഛൻ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവർണർക്ക് പരാതി നൽകും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർത്ഥൻ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയില് ആത്മഹത്യ ചെയ്ത നിലയില്‍ സിദ്ധാര്‍ഥന്റെ മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം കേസന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.