


മുംബൈ : ആക്രമണ വിഡിയോയ്ക്ക് ശേഷം വീണ്ടും വിദ്വേഷ പരാമർശവുമായി ശിവസേന എംഎൽഎ. ബുൽധാൻ മണ്ഡലത്തിലെ എംഎൽഎയായ സഞ്ജയ് ഗെയ്ക്വാദാണ് ദക്ഷിണേന്ത്യക്കാർ ഡാൻസ് ബാറുകൾ നടത്തി മറാത്തി സംസ്കാരം തകർത്തതായും കുട്ടികളുടെ സ്വഭാവം നശിപ്പിച്ചതായും ആരോപിച്ചത്. നേരത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി സർക്കാർ കാന്റീനിലെ ജീവനക്കാരെ അദ്ദേഹം മർദിച്ചിരുന്നു. മർദന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.
ഏക്നാഥ് ഷിന്‍ഡെ വിഭാഗം നയിക്കുന്ന ശിവസേനയുടെ എംഎല്‍എയാണ് സഞ്ജയ് ഗെയ്ക്വാദ്. ഭക്ഷ്യ വിതരണത്തിനുള്ള കരാറുകൾ ഡാൻസ് ബാറുകളും ലേഡീസ് ബാറുകളും നടത്തുന്ന ദക്ഷിണേന്ത്യർക്ക് നൽകരുതെന്നാണ് സഞ്ജയ് ഗായ്ക്വാഡ് വ്യാഴാഴ്ച പ്രതികരിച്ചത്. ഭക്ഷണ വിതരണ കരാർ ഷെട്ടി എന്നയാൾക്ക് നൽകിയത് എന്തിനാണെന്നും മറാത്തി ആളുകൾക്ക് നൽകിയാൽ നല്ല ഭക്ഷണം നൽകുമെന്നതടക്കം രൂക്ഷമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്.
തൊഴിലാളികൾ, ഉദ്യോഗസ്ഥർ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഭക്ഷണം കഴിക്കാനായി ഇവിടെയെത്തുന്നത്. സർക്കാർ കാന്റീനായതിനാൽ ഇവിടെ ഭക്ഷണത്തിന്റെ ഗുണനിലവാരം നല്ലതായിരിക്കണം. അയാളെ അടിച്ചതില്‍ എനിക്കൊരു ഖേദവുമില്ല. ഞാൻ ഒരു പൊതുപ്രതിനിധിയാണ്. നല്ല ഭാഷ മനസ്സിലാകുന്നില്ലെങ്കിലെ ഇങ്ങനെ പെരുമാറേണ്ടതുള്ളൂവന്നും അദ്ദേഹം പറഞ്ഞു.