തിരുവനന്തപുരം : വ്യവസായരംഗത്തെ പ്രശംസിച്ച ലേഖനത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പരമാർശിക്കാതിരുന്നത് മനപൂർവമല്ലെന്ന് ശശി തരൂർ. യുഡിഎഫ് കാലത്തും വ്യവസായ മേഖലയിൽ വലിയ പുരോഗതിയുണ്ടായി. നയങ്ങളിൽ സിപിഐഎം വരുത്തിയ മാറ്റങ്ങളാണ് ലേഖത്തിലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഹൈക്കമാൻഡ് തന്നെ ശശി തരൂരിനെ തള്ളി പറഞ്ഞതിന് ശേഷമാണ് തരൂരിൽ നിന്ന് ഒരു മയപ്പെടുത്തൽ ഉണ്ടാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വ്യവസായ മേഖലയിൽ വാൻ പുരോഗതികളുണ്ടായെന്നും സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സിപിഐഎമ്മിന്റെ നയങ്ങളിലെ മാറ്റത്തെ കുറിച്ചാണ് പറയുന്നതെന്നും തരൂർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ്, കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്റെ ലേഖനം പുറത്തുവരുന്നത്. ഇതിന് പിന്നലെ പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി പറഞ്ഞിരുന്നു. എന്നിട്ടും തരൂർ നിലപാടിൽ ഉറച്ചു നിന്നപ്പോഴാണ് ഏതു വ്യവസായമാണ് കേരളത്തിൽ പുതുതായി ഉണ്ടായതെന്ന ചോദ്യവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തുവന്നത്. അതേസമയം, തരൂരിന്റെ ഈ പ്രശംസയെ സിപിഐഎം സ്വാഗതം ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
എന്റെ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമർശിക്കാത്തത് ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂർവമല്ല.
ആ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഐഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിന് കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി ഒരു ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ് എ കെ ആൻറണി സർക്കാറിൻ്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു.
സിപിഐഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിൽ മാറ്റങ്ങൾ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകൾ ആയിരുന്നു എൻ്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.