കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികളുടെ അക്രമവാസിനെ കുറിച്ച് സംസ്ഥാന തലത്തിൽ പഠനം നടത്തും . പഠനത്തിനു വേണ്ട നടപടികൾ ആരംഭിച്ചു. അതിനിടയാണ് ദാരുണമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 12.30ഓടെയാണ് സംഘർഷത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചത്. താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് ,കേസ് ഒന്നും ഉണ്ടാകില്ലെന്നും വിദ്യാർഥികൾ പറയുന്ന ഞെട്ടിക്കുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.