


പത്തനംതിട്ട : പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് വെളിപ്പെടുത്തി എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന് തണ്ണിത്തോട്. 14 വര്‍ഷം മുമ്പ് നേരിട്ട ക്രൂരപീഡനമാണ് ജയകൃഷ്ണന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി ഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചെന്നും, കണ്ണിലും ദേഹത്തും മുളക് സ്പ്രേ അടിച്ചെന്നും കുറിപ്പില്‍ പറയുന്നു.
മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യന്മാര് ചമഞ്ഞ് നടക്കുന്നു. അന്നത്തെ മര്‍ദ്ദനത്തെക്കുറിച്ച് പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. 6 മാസം ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കര്‍ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധുബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു.
എന്നാല്‍ മധു ബാബു ഇന്നും പൊലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നു പോകുന്നു. ഇനി പരാതി പറയാന്‍ ആളില്ല.. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. പൊലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനി ഹൈക്കോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. ജയകൃഷ്ണന് തണ്ണിത്തോട് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ജയകൃഷ്ണന് തണ്ണിത്തോടിൻറെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :-
മര്‍ദ്ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പൊലീസ് സേനയിലെ തലപ്പത്ത് മാന്യന്മാര് ചമഞ്ഞ് നടക്കുന്നു. അല്പം പഴയൊരു കഥ പറയട്ടെ. ….. ഞാന്‍ sfi ഭാരവാഹി ആയിരിക്കുമ്പോഴാണ് (udf ഭരണകാലത്ത് ) അന്നത്തെ കോന്നി CI മധുബാബു എന്നെ ലോക്കപ്പ് മര്‍ദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയത് ഇത് പറഞ്ഞാല്‍ ഒരു പക്ഷെ പുതിയ തലമുറക്ക് അവിശ്വസനീയമായി തോന്നും….കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തതടക്കം പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. ..എന്റെ പാര്‍ട്ടിയുടെ സംരക്ഷണമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണം. 6 മാസം ഞാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. അന്നത്തെ ഭരണകൂടം എന്നെ 3 മാസത്തില്‍ അധികം ജയിലില്‍ അടച്ചു. ഒറ്റ രാത്രി കൊണ്ടാണ് എനിക്കെതിരെ നിരവധി കേസുകള്‍ എടുത്തത്…എടുത്ത കേസുകള്‍ എല്ലാം ഇന്ന് വെറുതെ വിട്ടു…ഞാന്‍ അന്ന് മുതല്‍ തുടങ്ങിയ പോരാട്ടമാണ് പോലീസിലെ ക്രിമിനലായ മധുബാബുവിനെതിരെ ….കഴിഞ്ഞ 14 വര്‍ഷമായി കേസ് നടത്തുന്നു. അന്നത്തെ പത്തനംതിട്ട എസ് പി ഹരിശങ്കര്‍ ഇന്നത്തെ ഐ ജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധുബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു. പൊലീസ് സേനക്ക് തന്നെ മധുബാബു അപമാനം ആണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇതുവരെ നടപ്പിലാക്കിയില്ല. നിരവധി കേസുകളില്‍ ശിക്ഷിച്ച മധുബാബുവിനെ നേരത്തെ തന്നെ സര്‍വീസില്‍ നിന്ന് കളയേണ്ടിയിരുന്നു. എന്നാല്‍ മധു ബാബു ഇന്നും പൊലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നുപോകുന്നു. ഇനി പരാതി പറയാന്‍ ആളില്ല.. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റ പിന്നില്‍ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ഞാന്‍ പൊലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനി ഹൈകോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. കാശു തന്നാല്‍ എല്ലാവരെയും വിലക്ക് എടുക്കാന്‍ കഴിയില്ലെന്ന് ഈ ക്രിമിനല്‍ പൊലീസുകാര്‍ അറിയണം.