പിറവം: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിപിഒ പരീത് ആണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിറവം അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ പ്രതികളായ പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും രാമമംഗലം പോലീസിന് കൈമാറുകയുമായിരുന്നു. പ്രതികളായ പൊലീസുകാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒതുക്കിതീർക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്ത്രീകൾ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് പൊലീസ് കേസെടുത്തത്.