കാസര്‍കോഡ് മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ട സംഭവം സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഎം തന്ത്രം മെനഞ്ഞത്. ഗാസയിലെ ഇസ്രായേല്‍ ആക്രമണം മുതല്‍ പൗരത്വ ഭേദഗതി നിയമം വരെ തലങ്ങും വിലങ്ങും എടുത്തുപയോഗിച്ചുകൊണ്ടാണ് സിപിഎം നീങ്ങിക്കൊണ്ടിരുന്നത്.
എന്നാല്‍,അപ്രതീക്ഷിതമായാണ് റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെ കാസര്‍കോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഇതോടെ പ്രോസിക്യൂഷനെതിരെ മുസ്ലിം സംഘടനാ നേതാക്കളെല്ലാം പരസ്യമായി രംഗത്തുവന്നു. മൃദുസമീപനം പുലര്‍ത്തിയിരുന്ന സാക്ഷാല്‍ പികെ കുഞ്ഞാലിക്കുട്ടി പോലും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ മുമ്പില്‍ നിന്നു. സിപിഎം മുസ്ലിം വോട്ടുകളെ തട്ടിയെടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കോണ്‍ഗ്രസ് നേതൃത്വമാകട്ടെ ഈ വിഷയം സമയോചിതമായി ഉപയോഗിച്ചു. ആര്‍എസ്എസും സിപിഎം നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യധാരണ മൂലമാണ് ഈ മൂന്ന് പ്രതികളും രക്ഷപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് വിമര്‍ശനമുന്നയിച്ചു. ഇതോടെ സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പോലെ പ്രതിരോധത്തിലായി.
കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാര്‍ച്ച് 20നാണ് കൊല്ലപ്പെട്ടത്. അക്രമം നടന്നയുടനെ തന്നെ പൊലീസ് ശക്തമായ അന്വേഷണമാരംഭിച്ചു. മൂന്നു ദിവസത്തിനകം പ്രതികളെ പിടികൂടി. കഴിഞ്ഞ ഏഴുവര്‍ഷമായി മൂന്ന് പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. സാക്ഷികള്‍ ആരും കൂറുമാറാതിരുന്ന കേസുകൂടിയാണിത്. എന്നിട്ടും പ്രതികളെ വെറുതെ വിട്ടത് വലിയ വിവാദമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം സംഘടനകളുടെ നിര്‍ലോഭ പിന്തുണ പിണറായി വിജയന് ലഭിച്ചിരുന്നു. മുസ്ലിം വിഭാഗങ്ങള്‍ നിര്‍ണ്ണായക ശക്തിയായ മണ്ഡലങ്ങളെല്ലാം ഇടതുമുന്നണി തൂത്തുവാരാന്‍ കാരണമതാണ്. ഈ തെരഞ്ഞെടുപ്പിലും അത്തരമൊരു പിന്തുണ സിപിഎം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. നാടുമുഴുവന്‍ നടത്തിയ പാലസ്തീന് ഐക്യദാര്ഡ്യകൂട്ടായ്മകളും സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളും അതിന്റെയൊക്കെ ഭാഗമായിരുന്നു.
ആര്‍എസ്എസുകാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ സര്‍ക്കാര്‍ ഒത്തുകളി നടത്തുന്നുവെന്ന് മുസ്ലീം സംഘടനകള്‍ക്ക് വലിയ പരാതിയുണ്ടായിരുന്നു. ആ പരാതി രൂക്ഷമായി ഉന്നയിക്കപ്പെട്ടത് ആലപ്പുഴയിലെ ആർഎസ്എസ് – പോപ്പുലര്‍ഫ്രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോഴാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണ പോലും എവിടെയും എത്തിയില്ലെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊന്ന കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിച്ചത്. ഷാന്‍ വധം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് ബിജെപി നേതാവ് കൊല്ലപ്പെടുന്നത്. എന്നാല്‍ ആ രഞ്ജിത്തിനെ കൊന്ന കേസിൽ പിണറായി സര്‍ക്കാരിനുണ്ടായ ശുഷ്കാന്തി ഷാന്‍ വധക്കേസിലുണ്ടായില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും വ്യപകമായ വിമര്‍ശനമുണ്ടായിരുന്നു. വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സംരക്ഷണം വരെ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നതിനെതിരെയും മുസ്ലിംലീഗ് അടക്കമുള്ള സംഘടനകള്‍ക്ക് വലിയ പരാതിയുണ്ട്. അതവര് പലപ്പോഴും തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫാസിസ്റ്റു വിരുദ്ധത പ്രസംഗിക്കുന്നതല്ലാതെ മുഖ്യമന്ത്രിയും സിപിഎമ്മും കേരളത്തിലെ മുസ്ലിം സമുദായത്തിന് പ്രത്യക്ഷത്തില്‍ ഒരു ഗുണവും ചെയ്യുന്നില്ലെന്നതാണ് ഇവരുടെ പ്രധാന ആരോപണം. ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ അദൃശ്യമായ അന്തര്‍ധാര നിലനില്‍ക്കുന്നുണ്ടെന്ന് മുസ്ലീം സംഘടനാ നേതാക്കളില്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറയാന്‍ തുടങ്ങി. മുസ്സീം സമൂഹത്തെയല്ല മുസ്ലീം വോട്ടിനെയാണ് സിപിഎമ്മും പിണറായിയും പ്രണയിക്കുന്നതെന്നാണ് ആ നേതാക്കള്‍ പലരും വിമര്‍ശിക്കുന്നത്. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് ഒത്തുകളിയോ മധ്യസ്ഥമോ നടന്നതായി സംശയമുണ്ടെന്ന് സമസ്ത ആരോപിച്ചു.പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനമാണ് സമസ്ത മുഖപത്രം ഉയർത്തിയത്.
റിയാസ് വധക്കേസ് വിധി സിപിഎമ്മിനുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ കാണുന്നത് മലബാര്‍ മേഖലയിലാണ്. അവിടമാകട്ടെ മുസ്ളീം വിഭാഗത്തിന് വലിയ സ്വാധീനമുള്ള മേഖലയുമാണ്.അതുകൊണ്ട് മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടപ്പെടുന്ന കാര്യം സിപിഎമ്മിനും പിണറായിക്കും ആലോചിക്കാനേ വയ്യ. കേസിൽ ജാഗ്രതയോടെയാണ് ഇടപെട്ടതെന്നും പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്.എന്നാല്‍ ആര്‍എസ്എസുകാര്‍ ഉള്‍പ്പെട്ട കേസുകളില്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും രാഷ്ട്രീയ പരിമിതികളുമുണ്ട്. സംഘപരിവാറുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത് തനിക്കും കുടുംബത്തിനും അപകടമാണെന്ന് മുഖ്യമന്ത്രിക്കറിയാം. ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും വയ്യ എന്ന അവസ്ഥയിലാണ് പിണറായി വിജയന്. മുസ്ലിം വോട്ടു വേണംതാനും എന്നാല്‍ ആര്‍എസ്എസിനെ പിണക്കാനും വയ്യ.