


തിരുവനന്തപുരം : വകതിരിവ് എന്നൊന്നുണ്ടെന്ന് എഡിജിപി എംആര്‍ അജിത് കുമാറിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്. എഡിജിപി എം ആര് അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല ദര്‍ശനത്തിന് പോയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത് ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ട ശീലങ്ങളാണ് അത് പ്രത്യേകമായിട്ട് ഏതെങ്കിലും ട്യൂട്ടോറിയലില് നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ പഠിപ്പിക്കുന്നതല്ല. ഓരോരുത്തരുടേയും ശൈലിയും സ്വഭാവവും അനുസരിച്ചിരിക്കുമെന്നും മന്ത്രി രാജന് പരിഹസിച്ചു.
പൂരം വിവാദവുമായി ബന്ധപ്പെട്ട് എം ആര് അജിത് കുമാറിനെതിരെ ആഭ്യന്ത്ര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉള്ളതായി മാധ്യമങ്ങളിലൂടെയുള്ള അറിവേ ഇപ്പോഴുള്ളൂ. യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കണം. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളെയും എഡിജിപിയെയും സംബന്ധിച്ച വിവരങ്ങളില്‍, അന്വേഷണ കമ്മീഷന് മുമ്പാകെ വളരെ കൃത്യതയോടെ മൊഴി നല്‍കിയിട്ടുണ്ട്. ആ മൊഴിയില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് തന്റെ ബാധ്യത്തിലുള്ള വിവരങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി രാജന് പറഞ്ഞു.
നിയമം ലംഘിച്ച് ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര് അജിത് കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര് അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്നമുണ്ടോ? ആരോഗ്യപ്രശ്നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന് റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. സ്വാമി അയ്യപ്പന് റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.