


ന്യൂഡല്‍ഹി : യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി യുഎസ് സന്ദര്‍ശനം ഒഴിവാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. യുന്‍ പ്രതിനിധി സഭ വാര്‍ഷിക സമ്മേളനത്തിനിടെ നരേന്ദ്രമോദിയും ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ഈ മാസം 23 മുതല്‍ 29 വരെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 80-ാം വാര്‍ഷികം ന്യൂയോര്‍ക്കില്‍ നടക്കുന്നത്. എല്ലാ യു എന്‍ അംഗരാജ്യങ്ങളും ഹൈ ലെവല്‍ വീക്ക് എന്നറിയപ്പെടുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും പങ്കെടുക്കുക എന്നാണ് സൂചന. 23 നാണ് ട്രംപ് യുഎന്‍ സഭയെ അഭിസംബോധന ചെയ്യുക. 27 നാണ് യുഎന്നില്‍ ഇന്ത്യ സംസാരിക്കുന്നത്.
അതേസമയം, തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല, പകരം വിദേശകാര്യമന്ത്രി എസ് ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിക്കുക. ബ്രിക്സ് പിരിച്ചു വിടണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡോളറിനെതിരെ ബ്രിക്സ് നിലകൊള്ളുകയാണ്. ബ്രിക്സ് നിലനില്ക്കാന് പാടില്ല. ബ്രിക്സില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു എസ് അധിക തീരുവ അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായിട്ടാണ് അടിയന്തര ബ്രിക്സ് ഉച്ചകോടി വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
അതിനിടെ ഇന്ത്യക്കെതിരായ നിലപാട് മയപ്പെടുത്തി ഡോണൾഡ് ട്രംപ് രംഗത്തു വന്നു. ചൈനയുമായുള്ള ഇന്ത്യയുടെ സഹകരണത്തില്‍ ട്രംപ് മുന്‍ നിലപാട് തിരുത്തി. ഇന്ത്യ ചൈനീസ് പക്ഷത്തായി എന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. നരേന്ദ്രമോദി മഹാനായ നേതാവാണ്. അദ്ദേഹം അടുത്ത നല്ല സുഹൃത്താണ്. എന്നാല്‍ മോദി ഇപ്പോള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.