


തിരുവനന്തപുരം : വൈസ് ചാന്‍സലറുടെ വിലക്ക് തള്ളിക്കളഞ്ഞ്, രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ കേരള സര്‍വകലാശാല ആസ്ഥാനത്തെത്തി. അനില്‍ കുമാര്‍ എത്തിയാല്‍ തടയാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് രജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെ ഓഫീസില്‍ പ്രവേശിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഡോ. കെ എസ് അനില്‍കുമാര്‍ പറഞ്ഞു.
രജിസ്ട്രാര്‍ സസ്പെന്‍ഷനിലാണെന്നും ഓഫീസില്‍ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി താത്കാലിക വിസി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരുന്നു. തന്നെ നിയമിച്ച സിന്‍ഡിക്കേറ്റ് സസ്പെന്ഷന് റദ്ദാക്കിയിട്ടുണ്ടെന്നും പദവിയില്‍ തുടരാന്‍ നിയമപരമായി തടസ്സമില്ലെന്നും നോട്ടീസിന് രജിസ്ട്രാർ അനിൽകുമാർ മറുപടി നല്‍കിയിരുന്നു. അതേസമയം, ഡോ. മിനി കാപ്പന് രജിസ്ട്രാര്‍ ചുമതല നല്കി കൊണ്ട് വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മേല്‍ ഉത്തരവിറക്കിയിരുന്നു.
അതേസമയം കേരള സര്‍വകലാശാലയില്‍ പ്രതിഷേധം ഇന്നും സംഘര്‍ഷമായി. പ്രതിഷേധവുമായി ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്കെത്തി. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടന്ന് എഐവൈഎഫ് സര്‍വകലാശാല വളപ്പിന് അകത്തു കയറി. ഈ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വെച്ച് തടഞ്ഞു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളില്‍ കയറി നിന്നും പ്രതിഷേധിച്ചു. കഴിഞ്ഞദിവസത്തെ പ്രതിഷേധത്തില്‍, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്ത് കയറിയ സംഭവം ചൂണ്ടിക്കാട്ടി, ഇത്തരം നടപടി ഉണ്ടാകരുതെന്ന് കാണിച്ച് ഗവര്‍ണര്‍ പൊലീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നു. ഇതു പരിഗണിച്ച് പ്രതിഷേധക്കാരെ കര്‍ശനമായി തടയാന്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്കിയിയിട്ടുണ്ട്.