തൊടുപുഴ : കേസിൽ ഉൾപ്പെട്ട റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) പിന്തുണയുമായി സംസ്ഥാന സർക്കാർ. പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ വേടൻ പാടുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇടുക്കി ചെറുതോണിയിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിങ്കളാഴ്ച വൈകിട്ട് 7നാണ് വേടന്റെ റാപ്പ്. മാർച്ച് 29നാണ് പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ വേടൻ വിവിധ കേസുകളിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഇവ റദ്ദാക്കുകയായിരുന്നു.
കേസിൽ ജാമ്യം കിട്ടുകയും തെറ്റു തിരുത്തുമെന്ന് വേടൻ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കുന്നത്. വേടനെ മറ്റേതെങ്കിലും രീതിയിൽ വേട്ടയാടാൻ അനുവദിക്കില്ലെന്നും ഇടത് അനുഭാവമുള്ള ഗായകനാണ് വേടനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
കഞ്ചാവ് കേസിലും പിന്നീട് പുലിപ്പല്ല് കൈവശം വച്ച കേസിലുമണ് വേടൻ അറസ്റ്റിലായിരുന്നത്. പിന്നീട് പെരുമ്പാവൂർ കോടതി പുലിപ്പല്ലു കേസിൽ ജാമ്യം അനുവദിച്ചു. യഥാർഥ പുലിപ്പല്ലാണ് കൈവശം വച്ചതെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴി കണക്കിലെടുത്തുമാണ് ജാമ്യം നൽകിയിരിക്കുന്നത്.