തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശുര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
നേരത്തെ, സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാലാണിത്. വടക്കൻ ഒഡിഷക്ക് മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തിൽ മഴയ്ക്ക് കാരണമായത്.
അടുത്ത രണ്ടുദിവസം ഛത്തീസ്ഗഡ്-കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാലും, തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ചക്രവാതച്ചുഴി നില നില്ക്കുന്നതിനാലുമാണ് മഴ ശക്തിപ്പെടുക. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.