ന്യൂഡല്‍ഹി: ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാര്‍ക്ക് ഭയമാണ്. ഇത് വകുപ്പുകളുടെ പ്രവര്‍ത്തനത്തെ അടക്കം ബാധിക്കുന്നുണ്ടെന്ന് രാഹുല്‍ വിമര്‍ശിച്ചു.
ചക്രവ്യൂഹത്തെ ഉദാഹരിച്ച് ബജറ്റിനെക്കുറിച്ച് സംസാരിക്കാം. ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥാണ് രാജ്യത്തിന്റേത്. കർഷകരെ , യുവാക്കളെ, സ്ത്രീകളെ എല്ലാം മോദി ചക്രവ്യൂഹത്തിൽ കുടുക്കിയിട്ടിരിക്കുകയാണ്. താമരയുടെ രൂപത്തിലുള്ള ചക്രവ്യൂഹത്തിൽ അഭിമന്യുവിനെ കുരുക്കുമ്പോൾ ദ്രോണാചാര്യനടക്കമുള്ള ആറുപേരാണ് അതിന്റെ മർമത്തിൽ ഉണ്ടായിരുന്നത്. നിലവിൽ രാജ്യത്തെ കുരുക്കുന്ന ചക്രവ്യൂഹത്തിന്റെ മർമത്തിലും ആറുപേരുണ്ട്. മോഡി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നിവർ. സര്‍ക്കാരിന്റെ ചക്രവ്യൂഹം ഭേദിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭരണപക്ഷവും സ്പീക്കറും പ്രതിഷേധിച്ചതോടെ അംബാനിയേയും അദാനിയേയും എ വണ്‍, എ ടൂ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഹുല്‍ സഭയില്‍ സംസാരിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്കായി ബജറ്റില്‍ എന്തുണ്ടെന്ന് രാഹുല്‍ ചോദിച്ചു.കര്‍ഷകര്‍ക്ക് എന്ത് ഗ്യാരണ്ടിയാണ് നല്‍കാനുള്ളത്. നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കില്‍ ഇന്ത്യാ സഖ്യത്തിന് അവസരം നല്‍കൂവെന്നും രാഹുല്‍ സഭയില്‍ പറഞ്ഞു.