


തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ എന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.
പ്രധാന പ്രഖ്യാപനങ്ങൾ
1. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹ 1,000
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളജ് വിദ്യാർഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
2. ക്ഷേമ പെൻഷൻ ₹ 3,000 ആയി ഉയർത്തും
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
3. കുടുംബങ്ങൾക്ക് ₹ 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്
‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കുന്. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. യുവ സംരംഭകർക്ക് ₹ 5 ലക്ഷം പലിശരഹിത വായ്പ
സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
5. മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്
കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ സംഖ്യകക്ഷകളെ പോലെയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്രംപിനെ മോദി നിയന്ത്രിക്കുമ്പോൾ പിണറായിയെ മോദി നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു. സിബിഐ, ഇഡി പോലുള്ള കേന്ദ്ര ഏജൻസികൾ യുഡിഎഫിനെതിരെ നീങ്ങുമ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വരുന്നില്ലെന്നും രാഹുൽ ചോദിച്ചു.