

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പൊതു അവധിയായിരിക്കും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നഗരസഭാ പരിധിയിലുള്ള ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ലെന്ന് ബാങ്കേഴ്സ് സമിതിയും ജില്ലാ കലക്ടറും അറിയിച്ചു. നഗരസഭാ മേഖലയ്ക്ക് പുറത്തുള്ള ബാങ്ക് ശാഖകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
ഗതാഗത നിയന്ത്രണം :-
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നു രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിലും സമീപത്തും നിർത്തിയിടാനും പാടില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തും തിരക്ക് അനുഭവപ്പെടുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
പൊങ്കാലയിടാൻ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊലീസിന്റെ നിര്‍ദേശങ്ങള്‍ :-
പൊങ്കാല അടുപ്പുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.
അടുപ്പുകള്‍ ക്രമീകരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ മുഖാമുഖമായി നില്ക്കുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കണം
കുട്ടികളെ ഒരു കാരണവശാലും പൊങ്കാല അടുപ്പിന് സമീപം നില്ക്കാന് അനുവദിക്കരുത്.
പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പൊങ്കാലയിടുന്നവര്‍ സാരിത്തുമ്പുകളും ഷാളും അയഞ്ഞ വസ്ത്രങ്ങളും ശരീരത്തോട് ചേര്‍ത്ത് ചുറ്റിവയ്ക്കണം.
അടുത്തുള്ള അടുപ്പില്‍ നിന്നും വസ്ത്രങ്ങളിലേക്കു തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. അത്യാവശ്യ ഘട്ടത്തില്‍ തീ അണയ്ക്കുന്നതിനായി അല്‍പ്പം വെള്ളം അടുത്ത് തന്നെ കരുതുക.
തങ്ങളുടെ അടുപ്പില്‍ നിന്നും തീ പുറത്തേയ്ക്ക് പടരുന്നില്ല എന്നത് എല്ലാവരും ഉറപ്പാക്കണം.
വൈദ്യുതി പോസ്റ്റ്, പെട്രോള്‍ പമ്പുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ തുടങ്ങിയവയ്ക്ക് സമീപത്ത് അടുപ്പ് കത്തിക്കരുത്.
പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂര്‍ണമായി അണഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ സ്ഥാനം വിട്ട് പോകാവൂ.
പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കുക. സമീപത്തുള്ള പൊലീസിന്റെയോ വോളണ്ടിയര്‍മാരുടെയോ സഹായം തേടുക. ആവശ്യമെങ്കില്‍, വൈദ്യസഹായം തേടുക.
വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും സുരക്ഷിതമായ അകലം പാലിക്കണം.
വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍, പേഴ്സ്, മൊബൈല്‍ മുതലായവ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
സ്വര്‍ണ്ണാഭരണങ്ങള്‍ സേഫ്റ്റി പിന് ഉപയോഗിച്ച് വസ്ത്രത്തില്‍ കൊളുത്തി ഇടാന്‍ ശ്രമിക്കുക.