ഇടുക്കി : ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൽ വ്യാപക പ്രതിഷേധം. അറ്റകുറ്റപ്പണികൾ നടക്കാത്തതോടെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനവും താളം തെറ്റി. ആവശ്യത്തിന് തുക വകയിരുത്തിയിട്ടും തുടർനടപടികളുണ്ടായില്ല. ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
കെട്ടിടങ്ങൾക്ക് മോടി കൂട്ടി കെട്ടിലും മട്ടിലും പുതുമ വരുത്തിയതൊഴിച്ചാൽ പഴയ പോലെ തന്നെ പരാധീനതയിലാണ് തൊടുപുഴ ജില്ലാ ആശുപത്രി. 255 കിടക്കകൾ ഉണ്ടെങ്കിലും 1971 ലെ സ്റ്റാഫ് പാറ്റേണനുസരിച്ചാണ് ഇന്നും ആശുപത്രിയുടെ പ്രവർത്തനം. അവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. രോഗികളെയും ജീവനക്കാരെയും ദുരിതത്തിലാക്കി പഴയ കെട്ടിടത്തിലെ ലിഫ്റ്റുകൾ ഇടക്കിടക്ക് പണി മുടക്കും. പുതിയ കെട്ടിടത്തിൽ ആകെയുള്ളത് ഒരു ലിഫ്റ്റ് മാത്രം. ഇതിനെല്ലാം പുറമെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനവും താളം തെറ്റി. അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി പൂർത്തിയാക്കാത്തതാണ് പ്രതിസന്ധിയായത്.
ഓപ്പറേഷൻ തിയറ്ററിലെ എ.സിയുടെ തകരാർ പരിഹരിക്കൽ, ഇൻവെർട്ടർ ബാറ്ററികളുടെ റീപ്ലേസ്മെൻ്റ് എന്നിവയാണ് ഇനി ബാക്കിയുള്ളത്. അറ്റകുറ്റ പണികൾക്കായി 1,81000 രൂപ പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും തുടർ നടപടികളുണ്ടായില്ല. പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ഉറപ്പ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം അവശ്യത്തിന് ജീവനക്കാരെയും നിയോഗിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.