കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർമാരിൽ ഒരാളുടെ പാസ്പോർട്ട് പിടിച്ചെടുത്തു. പൊലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്പോർട്ട് ആണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണിത്. നിലവിൽ കേസിൽ പ്രതികളായ രണ്ടു പൊലിസുകാരും ഒളിവിലാണ്.
പെൺവാണിഭ കേന്ദ്രത്തിലെ മുഖ്യ നടത്തിപ്പുകാരി ബിന്ദുവുമായി കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്ക് അടുത്ത ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കേസിൽ ഇരുവരെയും പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചത്. ബിന്ദുവുമായി രണ്ട് പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്. രണ്ട് പേരും മലാപ്പറമ്പിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായും പൊലീസിന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. കൂടുതൽ പേർ ഇനിയും പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. നേരത്തെ ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് കേസിൽ അറസ്റ്റിലായത്.