


കൊച്ചി : അങ്കമാലിയിൽ വിദ്യാർഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തിൽ പൊലീസിന് ക്ലീൻ ചീറ്റ്. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. പ്രതിയെ പിടികൂടാൻ പൊലീസ് അലംഭാവം കാണിച്ചുവെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് അന്വേഷിക്കാൻ റൂറൽ എസ്പി നിർദേശം നൽകിയിരുന്നു.
പ്രതിയെ പിടികൂടാൻ കൃത്യമായ പരിശോധന നടത്തിയെന്നും പ്രതിയായ സിറിയക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്നുകളഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. വാഗമണ്ണിലെ റിസോർട്ടിൽ നിന്നായിരുന്നു സിറിയക്കിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബിരുദ വിദ്യാർഥിനിയായ ജാസ്ലിയ ജോൺസണെ ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതിയാണ് സിറിയക് ജോർജ് ഓടിച്ച വാഹനമിടിച്ചത്. പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.