തിരുവനന്തപുരം : നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ പൊലീസുകാരന് മർദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജു വീടിനുള്ളിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നാട്ടുകാരാണ് മര്‍ദിച്ചത്. ബിജു മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
രാവിലെ 9 മണിയോടെ ബിജു ബേക്കറി ജംക്ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതിൽ ചാടി കടക്കുകയായിരുന്നു. ബിജുവിന് പരിചയമുള്ള വീടായിരുന്നില്ല അത്. ലോഡിങ് തൊഴിലാളിയുടെ വീട്ടുകാർ പരിഭ്രാന്തരായി ബഹളംവച്ചു. ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് വടികൾ ഉപയോഗിച്ച് ബിജുവിനെ മർദിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ബിജുവിനെതിരെയും മർദിച്ചതിന് ലോഡിങ് തൊഴിലാളികൾക്കെതിരെയും കേസെടുത്തു. ബിജു ഏറെ നാളായി ജോലിക്ക് ഹാജരായിരുന്നില്ലെന്ന് ടെലി കമ്മ്യൂണിക്കേഷൻ അധികൃതർ പറഞ്ഞു.
പട്ടത്തെ ടെലി കമ്മ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്. കോഴിക്കോടായിരുന്ന ബിജുവിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശിയാണ്. ബിജുവിനെ നാട്ടുകാർ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു.