കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ നടൻ സൗബിൻ ഷാഹിറിന് പൊലീസ് നോട്ടിസ് നൽകി. 14 ദിവസത്തിനകം ഹാജരാകണം എന്ന ആവശ്യപ്പെട്ടാണ് അന്വേഷണസംഘം നോട്ടീസ് നൽകിയത്.
കേസിൽ അന്വേഷണം തുടരാം എന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് പൊലീസ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തി എന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വൻ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ മുടക്കുമുതലും ലാഭവിഹിതവും പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് പുതിയ നടപടി. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്നായിരുന്നു പരാതി. ഏഴു കോടി രൂപ ചിത്രത്തിനായി താൻ മുതൽ മുടക്കിയെന്നും 2022 നവംബർ 30ന് ഒപ്പുവച്ച കരാർ അനുസരിച്ച് ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം തനിക്ക് നൽകണമെന്നുമായിരുന്നു കരാർ എന്ന് സിറാജ് പറയുന്നു. എന്നാൽ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ഇത് പാലിച്ചില്ല എന്നു കാട്ടി സിറാജ് കോടതിയെ സമീപിച്ചു. തുടർന്ന് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും മരട് പൊലീസ് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ട് എന്നു കാട്ടി റിപ്പോർട്ട് നൽകുകയും ചെയ്തു.