കൊച്ചി : പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ഗേറ്റ് വേ വഴി അലോട്മെൻ്റ് ഫലം പരിശോധിക്കാം. എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിലെ ഫലം ട്രയൽ അലോട്ട്മെന്റിൽ പരിഗണിച്ചിട്ടില്ല. പുനർമൂല്യനിർണയത്തിലെ ഗ്രേഡ് വ്യത്യാസം ജൂൺ അഞ്ചിന് പ്രസിദ്ധീകരിക്കുന്ന ഒന്നാം അലോട്ട്മെന്റിൽ പരിഗണിക്കും. മെയ് 31ന് വൈകിട്ട് അഞ്ച് വരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം.
ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. അപേക്ഷ നൽകിയ സ്കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തിൽ മാറ്റാം. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാർഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. തിരുത്തലുകൾ ആവശ്യമെങ്കിൽ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ വരുത്തി മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ നടത്തണം. ഇതിന് ശേഷം തിരുത്തലുകൾ വരുത്താൻ കഴിയില്ല. ഇതിനുള്ള സഹായം സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറികളിലെ ഹെൽപ് ഡെസ്ക്കുകളിൽ ലഭ്യമാണ്. സംസ്ഥാനത്ത് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.65 ലക്ഷം വിദ്യാര്‍ഥികളാണ്.
പ്ലസ് വൺ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 82434 വിദ്യാര്‍ത്ഥികളാണ് മലപ്പുറത്ത് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. മുൻവർഷത്തേക്കാൾ 6,600ഓളം അപേക്ഷകർ കൂടുതലാണ്. മലബാറിൽ മാത്രം 5000 അപേക്ഷകൾ വർധിച്ചു. അതുകൊണ്ടു തന്നെ സീറ്റ് പ്രതിസന്ധിയും രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷത്തേത് പോലെ ട്രയല്‍, ഒന്നാം അലോട്മെന്റുകള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്തി മലബാര്‍ മേഖലകളില്‍ ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് സൂചന.