ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടും മുമ്പെ അതിലെ വിവരങ്ങള്‍ താരസംഘടനയായ അമ്മയിലെ പ്രമുഖരുടെ കയ്യിലെത്തിയിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ സിനിമാ രംഗത്തു നിന്നും ലഭിക്കുന്നത്. റിപ്പോര്ട്ടിന്മേൽ സിനിമാരംഗത്തുണ്ടാകാന് സാധ്യതയുള്ള പ്രശ്നങ്ങള്‍ താരസംഘടന ഒതുക്കി തീര്ത്തുകൊള്ളുമെന്ന് സര്‍ക്കാരും, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ തന്നെ സര്‍ക്കാരില്‍ അമ്മയുടെ അംഗങ്ങള്‍ക്കുളള സ്വാധീനമുപയോഗിച്ച്് നിയമനടപടികളില്‍ നിന്നും രക്ഷപെടാമെന്ന് അമ്മയും കരുതിയതാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ ഇത്ര കടുത്തതാകാന്‍ കാരണമെന്ന് സൂചന. സര്‍ക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും സിനിമാ രംഗത്ത് നടക്കുന്ന ഇത്തരം ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല, സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാരിന്റെ വിശ്വസ്തര്‍, അതില്‍ മന്ത്രിയും എംഎല്‍എയുമൊക്കെ ഉള്‍പ്പെടും, ഇതൊന്നും വലിയ കാര്യമാക്കേണ്ടെന്നും അമ്മ, ഫെഫ്ക തുടങ്ങിയസംഘടനകള്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നുമാണ് സര്‍ക്കാരിനെ വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് സംസ്ഥാന ഇന്റലിജന്‍സ് മുഖ്യമന്ത്രിയെ അറിയച്ചതോടെ കളിമാറി. ഇതോടെയാണ് ഐജി സ്പര്‍ജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. ഇരകളായ പെണ്‍കുട്ടികള്‍ വരുംദിവസങ്ങളില്‍ തുറന്ന് പറച്ചിലുകള്‍ നടത്തുമെന്ന് രഹസ്യന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ബംഗാളി നടി ലൈംഗികാരോപണം ഉന്നയിച്ചപ്പോഴായിരുന്നു ഇത്. ഇതോടെയാണ് രഞ്ജിത്തിന്റെ രാജി വാങ്ങാന്‍ മുഖ്യമന്ത്രി തിരുമാനിച്ചത്. രഞ്ജിത്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച സജിചെറിയാന്റെ നടപടിയിലും മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മുമായി അടുപ്പമുള്ള, മുഖ്യമന്ത്രിയുമായിപോലും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന സിനിമാരംഗത്തെ പ്രമുഖർക്കാര്‍ക്കും ഈ കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലന്ന് മാത്രമല്ല, ഒരോരുത്തരും അതിജീവനത്തിന്റെ വഴികള്‍ തേടേണ്ട അവസ്ഥയുണ്ടായി.
ഹേമാകമ്മിറ്റിയെ തിരുമാനിക്കും മുമ്പ് സിനിമാരംഗത്തെ ഉന്നതരുമായി സര്‍ക്കാര്‍ ചില അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതില്‍ ഉരുത്തിരിഞ്ഞതാണ് കമ്മീഷന് ഓഫ് എന്‍ക്വയറി ആക്ടിന്റെ പരിധിയില്‍ വരുന്ന ഒരു കമ്മീഷന് രൂപീകരിക്കേണ്ട എന്ന നിര്‍ദേശം. അത്തരമൊരു കമ്മീഷന് രൂപീകരിച്ചാല്‍ ആ റിപ്പോര്‍ട്ട് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സിനിമാരംഗത്തെ സിപിഎമ്മിനോട് അടുപ്പമുള്ള പ്രമുഖര്‍ സര്‍ക്കാരിന് നല്കിയ ഉപദേശം. അത് മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ തിരുമാനിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനോട് തനിക്ക് യോജിപ്പില്ലന്ന് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് എഴുതിക്കൊടുത്തതോടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നുവെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വെളിപ്പെടുത്തലുകള്‍ ഒന്നിന് പിറകേ ഒന്നായി വരുന്നത്.
സര്‍ക്കാരിനെ ഏറ്റവും കുടുക്കിയത് നടന് മുകേഷിനെതിരെ വന്ന വെളിപ്പെടുത്തലുകളാണ്, അതില്‍ കേസെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് സൂചന. അങ്ങിനെ വന്നാല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യേണ്ടി വന്നേക്കാം. ഇത് സര്‍ക്കാരിനെ തൊല്ലെന്നുമല്ല വിഷമത്തിലാക്കുന്നത്. ഹേമാ കമ്മിറ്റിയിലെ പുറത്ത് വിടാത്ത പേജുകള്‍ ഹൈക്കോടതിയില്‍ സീല്‍ വച്ച കവറില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഇതില്‍ ഹൈക്കോടതി എന്ത് തിരുമാനമെടുക്കുമെന്നതും സര്‍ക്കാരിന് തലവേദനയാണ്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളും മറ്റേതെങ്കിലും ഏജന്‍സിയെ വച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി തിരുമാനിച്ചാല്‍ സര്‍ക്കാനെ സംബന്ധിച്ചിടത്തോളം അതു വലിയ തിരിച്ചടിയാകും. അങ്ങിനെയൊരു സാധ്യത ഒഴിവാക്കാനുള്ള കൊണ്ടപിടിച്ച നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. സിപിഎമ്മുമായി ബന്ധമുള്ള സിനമാ സംഘടനാ നേതാക്കളുടെ സ്വാധീന ശക്തിയില്‍ അതിരുകടന്ന് വിശ്വസിച്ചാണ് സര്‍ക്കാരിന് പറ്റിയ അബദ്ധമെന്ന് ഇപ്പോള്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും മനസിലായിട്ടുണ്ട് താനും.