ഒളിംപിയ: 2024 പാരീസ് ഒളിംപിക്സിന്റെ ദീപം ഗ്രീസിലെ പുരാതന ഒളിംപിയയില്‍ തെളിയിച്ചു. ഗ്രീക്ക് നടിയായ മേരി മിനയാണ് ദീപം തെളിയിച്ചത്. ഒളിംപിയയിലെ പുരാതന സ്റ്റേഡിയത്തിൽനിന്ന് 5000 കിലോമീറ്ററിലേറെ ഗ്രീസിലൂടെ പ്രയാണം നടത്തിയാണ് ദീപശിഖ ഒളിംപിക്സ് വേദിയായ പാരീസിലേക്ക് പോവുക. 1900-നും 1924-നും ശേഷമാണ് പാരീസ് നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്. ജൂലായ് 26-നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. പ്രാചീന ഒളിമ്പിക്സിന്റെ വേദിയായിരുന്നു ഒളിംപിയ.
ഗ്രീക്ക് പ്രസിഡന്റ് കാതരീന സക്കെല്ലറാപൗലു, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് തുടങ്ങി അറുന്നൂറോളം വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. 2020 ടോക്യോ ഒളിമ്പിക്സില്‍ റോവിങ്ങില്‍ സ്വര്‍ണജേതാവായ ഗ്രീസിന്റെ സ്റ്റെഫാനോസ് ദൗസ്കോസ് ദീപം ഏറ്റുവാങ്ങി. കപ്പൽ പ്രയാണം 27ന് ദീപശിഖ ഫ്രാൻസിലേക്ക് പ്രയാണം തുടങ്ങും. മേയ് 8ന് മാഴ്സൈയിലെത്തും. ഫ്രാൻസിലെ 64 പ്രവിശ്യകളിലൂടെയാണ് ദീപശിഖ പിന്നീട് പ്രയാണം നടത്തുക. ജൂലൈ 26ന് സെയ്ൻ നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിൽ ഒളിംപിക്സിന് തുടക്കം കുറിച്ച് ദീപശിഖയെത്തും.
പാരീസ് ഒളിംപിക്സിലേക്ക് ഇതുവരെ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമും ടേബിൾ ടെന്നീസ് പുരുഷ, വനിതാ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഷൂട്ടിങ്ങിൽ 20 പേരും ബോക്സിങ്ങിൽ 4 പേരും അത്ലറ്റിക്സിൽ നീരജ് ചോപ്രയുൾപ്പെടെ 9 പേരും യോഗ്യത നേടി. ഗുസ്തി, സെയ്ലിങ്, കുതിരയോട്ടം എന്നിവയിൽ ഓരോരുത്തർ വീതവും യോഗ്യത നേടി. പുരുഷ ഹോക്കി ടീമിൽ പി.ആർ.ശ്രീജേഷും ലോങ്ജംപിൽ എം.ശ്രീശങ്കറും മലയാളി സാന്നിധ്യമാണ്.