ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടിയിലേക്ക് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായും വിചേദിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്.
പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇത് സംബന്ധിച്ച ചർച്ചകൾക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേർന്നു. ഭീകരർക്കെതിരായ നടപടി ശക്തമാക്കാനാണ് തീരുമാനം. തിരിച്ചടിക്കാനി സജ്ജമായിരിക്കാൻ സൈന്യത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താനും മറ്റ് നടപടികൾ ചർച്ച ചെയ്യാനും വൈകിട്ട് ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ ഭീകര സംഘടനയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 28 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്.