ന്യൂഡല്‍ഹി : ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നാടകമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇരുകൂട്ടരും ജനങ്ങളെ കളിയാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ നവകേരള സദസും ഗവര്‍ണറുടെ തെരുവിലിറങ്ങിയുള്ള പ്രകടനവും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആധി പിടിച്ചുള്ള ഷോയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കളികളെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്.
സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് രാഷ്ട്രീയ താത്പര്യമാണ്. ഒരു വശത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവകേരള സദസ് നടക്കുന്നു. അതിനിടയില്‍ എസ്എഫ്ഐ വിദ്യാര്‍ഥി സമരം നടക്കുന്നു.
ജനങ്ങുടെ നീറുന്ന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഈ സാഹചര്യത്തില്‍ യുഡിഎഫിനെ മാത്രമേ ജനങ്ങള്‍ ഗൗരവമായി എടുക്കൂ.
ഗവര്‍ണറുടെ അമിതാധികാരത്തിനെതിരേ നേരത്തേ യുഡിഎഫ് നിലപാടെടുത്തിട്ടുണ്ട്. ഗവര്‍ണര്‍മാരുടെ അധികാര ദുരുപയോഗം കേരളത്തില്‍ മാത്രമല്ല, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനത്തുമുണ്ട്. അതിനെ ആരും അനുകൂലിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.