ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രയോറിറ്റിയെന്ന് ചാനൽ സി.ഇ.ഒ ഫ്രാങ്ക് പി തോമസ്. നേരോടെ നിരന്തരം നിർഭയം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാഗ്ദാനത്തോട് പരമാവധി നീതി പുലർത്തുക എന്നതുതന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിനെ എതിർക്കുന്നവരും സ്നേഹിക്കുന്നവരും വെറുക്കുന്നവരും എല്ലാം ഞങ്ങളെ കാണുന്നുണ്ട്. ചാനലിനെ ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി വന്നാൽ പോലും അവർക്ക് വേണ്ട വാർത്തകൾ നൽകി അവരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാറില്ല. വാർത്തകൊടുക്കുക , അത് ജനങ്ങളുടെ പക്ഷത്ത് നിന്നാകുക എന്നതിനാണ് പ്രാമുഖ്യം. ഇത് ചിലപ്പോൾ പുതിയ മാധ്യമ രീതികൾക്ക് ചേർന്നതായിക്കോളണം എന്നില്ല- അദ്ദേഹം പറയുന്നു.
ആദ്യം വാർത്ത കൊടുക്കുക എന്നതിനേക്കാൾ കൊടുക്കുന്ന വാർത്ത ആധികാരികം ആകുക എന്നതാണ് പ്രധാനം. അഞ്ചു മിനിറ്റ് വൈകിയാലും അഞ്ചുമിനിറ്റ് കൂടുമ്പോൾ മാപ്പ് പറയുക എന്ന രീതിയിലേക്ക് വീഴാൻ ഒരുക്കമല്ല. ആദ്യം കൊടുത്തത് ആരെന്ന് ജനം ശ്രദ്ധിക്കുന്നില്ല. ആരും അഞ്ചു ടിവി ചാനലുകൾ ഒന്നിച്ചു വെച്ച് അഞ്ചു വാർത്താ ചാനലുകൾ ഒന്നിച്ചു കാണുകയല്ലല്ലോ ചെയ്യുന്നത്. വാർത്ത സത്യമാകുക എന്ന മൂല്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അചഞ്ചലമായി നിൽക്കുന്നതിനാൽ ഒരു വാർത്ത കണ്ടാൽ അത് സത്യമാണോ എന്നറിയാൻ ഏഷ്യാനെറ്റ് ന്യൂസ് വെച്ചുനോക്കുന്നവർ ധാരാളമുണ്ട്. കോവിഡ് കാലത്തോടെ വാർത്തയിലും എന്റർടെയിൻമെന്റ് സ്വഭാവം വന്നിട്ടുണ്ടെങ്കിലും കാണുന്ന എല്ലാം അനുകരിക്കുക എന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ രീതിയല്ല. ലാൻഡിങ് ചാനലായി വരാനായി പണം മുടക്കാനോ അത്തരം പ്രവണതകളിലൂടെ റേറ്റിങ് യുദ്ധത്തിൽ മുന്നിൽ നിൽക്കാനോ ഏഷ്യാനെറ്റ് ന്യൂസ് തയ്യാറല്ല-അദ്ദേഹം പറഞ്ഞു.
വാർത്ത കാണുന്ന മീഡിയത്തിന് മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. കാഴ്ച്ചക്കാരന് മാറ്റം വന്നിട്ടില്ല. അവർക്ക് എന്നും കണ്ടന്റ് ആവശ്യമുണ്ട്. മാറിവരുന്ന ജേർണലിസം രീതികളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരു കുട്ടിയെ കാണാതായാൽ അത് കണ്ടുപിടിക്കുക എന്നത് മാധ്യമപ്രവർത്തകന്റെ ജോലി അല്ലല്ലോ, അത് റിപ്പോർട്ട് ചെയ്യുക എന്നതാണ് അയാളുടെ കടമയെന്ന് അദ്ദേഹം പറയുമ്പോൾ വാർത്തകൾ സൃഷ്ടിക്കാനായി സ്വയം വേഷങ്ങൾ കെട്ടിയാടുന്നവർക്കും സ്ക്രിപ്റ്റഡ് സംഭവങ്ങൾ വാർത്തയെന്ന നിലയിൽ റിപ്പോർട്ട് ചെയ്യുന്നവർക്കുമുള്ള ഒരു മെസേജ് കൂടിയായി അത്. ന്യൂസ് ഡെസ്ക്കിൽ മാധ്യമങ്ങൾ കാണിക്കുന്ന ആവേശമൊന്നും പൊതുജനത്തിന് അതെ അളവിൽ ഉണ്ടാകില്ലെന്നും 24 മണിക്കൂറും വാർത്ത കാണുക എന്നതിനേക്കാൾ സ്വന്തം ജോലിക്കാകും പൊതുജനം ഊന്നൽ നൽകുക എന്നും അദ്ദേഹം പറയുന്നു.
കോളേജ് അധ്യാപകനായി തുടങ്ങി ബാങ്ക് ജോലി വഴി ചാനലിലേക്ക് എത്തി ചാനൽ സി.ഇ.ഒ ആയ ഫ്രാങ്ക് പി തോമസിന്റെ കഥയാണ് ബാബു രാമചന്ദ്രൻ സ്വന്തം യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ ചുവടുകൾ മുതൽ കാഴ്ചക്കാരനായി നിന്ന ശേഷം രണ്ടാംഘട്ട പുനർക്രമീകരണത്തിൽ ചാനലിലേക്ക് എത്തിയത് മുതൽ ഇന്നുകൾ വരെ ഓർത്തെടുക്കുകയാണ് ഈ കഥാകഥനം. രണ്ടോ മൂന്നോ ബുള്ളറ്റിൻ മാത്രമായുള്ള എന്റർടെയിൻമെന്റ് ചാനലിന്റെ ഭാഗം മാത്രമായിരുന്ന സൂര്യാ ടിവി മാത്രം സ്വകാര്യ ചാനൽ മേഖലയിൽ എതിരാളികളായ കാലത്താണ് ഫ്രാങ്ക് പി തോമസ് ഏഷ്യാനെറ്റിലേക്ക് എത്തിയത്. മലയാളം വാർത്താ ചാനലിന്റെ അനുക്രമമായ വളർച്ചയുടെ കാലം കൂടി രേഖപ്പെടുത്തുന്ന അഭിമുഖം കാണാം