കോട്ടയം : മദ്യനയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മദ്യം വിൽപന സർക്കാരിന്റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. ലഹരി വിരുദ്ധ സന്ദേശം സ്കൂൾ പഠനപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ മുറുക്കാൻ കടകൾ പോലെ മാദ്യശാലകൾ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാൻ കഴിയുമോ എന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ചോദിച്ചു.
പൂർണമായും മദ്യം നിർത്താനുള്ള നടപടി വേണം. കോടി കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പൻ കോർപ്പറേറ്റുകളുടെ പണം പിരിച്ചെടുക്കണം . അത് കൃത്യമായി പിരിച്ചെടുത്താൽ ഇവിടെ ഒരു ബ്രൂവറിയും വേണ്ട . വമ്പൻമാരുടെ നികുതി പിരിച്ചെടുക്കാതെ പാവപ്പെട്ടവന്റെ നികുതി പിരിച്ചെടുക്കാൻ തിടുക്കം കാണിക്കുന്നു . റോഡിനും പാലത്തിനും എല്ലാം നികുതി, പക്ഷെ റോഡും പാലവും പലതും തകരുന്നു . ഇത്തരം നിർമാണത്തിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.