തിരുവനന്തപുരം : സർക്കാറിന്റെ പുതിയ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണ്. ടൂറിസം മേഖലയുടെ മറവിൽ ഇപ്പോൾ ആർക്കും മദ്യക്കച്ചവടം നടത്താമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. മദ്യനയം തിരുത്താൻ സർക്കാർ തയാറാകാത്തപക്ഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും യൂഹാനോൻ പോളികാർപ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു.
2025-26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിനാണ് അംഗീകാരം നൽകിയത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഡ്രെെഡേയിൽ മദ്യം നൽകാം. വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്.
അതേസമയം, മദ്യനയത്തിൽ സർക്കാറിന് കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലഹരിക്കെതിരെ പോരാട്ടം തുടങ്ങുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒന്നാം തീയതിയും മദ്യം വിളമ്പാൻ തീരുമാനിച്ചു. കള്ളും ജവാനും പ്രോത്സാഹിപ്പിക്കാനാണ് എക്സൈസ് മന്ത്രി ശ്രമിക്കുന്നതെന്നും സതീശന്റെ വിമർശനം.